തിരഞ്ഞെടുപ്പ്ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിയ ശബ്ദം കേട്ട് വൃദ്ധ ബോധംകെട്ട് വീണു, പൊലീസ് കേസ് എടുത്തു

 

കോട്ടയം: തിരഞ്ഞെടുപ്പ് ആഘോഷത്തിനിടയില്‍ വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ഗുണ്ട് പൊട്ടിച്ച. ശബ്ദം കേട്ട് പേടിച്ച 80കാരി ബോധം നഷ്ടപ്പെട്ട് നിലത്തു വീണു. അബോധാവസ്ഥയിലായ വൃദ്ധയെ തൊടുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മകന്റെ പരാതിയെ തുടര്‍ന്ന് മുട്ടം പൊലീസ് കേസ് എടുത്ത് രണ്ടു പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.

തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പ്രകടനമായി വന്ന രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തന്റെ ഉടമസ്ഥതയിലുളള വ്യാപാര സ്ഥാപനത്തിന്റെ മുന്നില്‍ ഓടയുടെ മുകളിലേക്ക് ഗുണ്ട് എറിഞ്ഞതായി വൃദ്ധയുടെ മകന്‍ വിജു സി. ശങ്കര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.

വ്യാപാര സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണ് വിജു ശങ്കര്‍ താമസിക്കുന്നത്. രോഗ ചികിത്സയില്‍ വിശ്രമിക്കുകയായിരുന്നു വൃദ്ധ. വ്യാപാര സ്ഥാപനത്തിലായിരുന്ന താനും ഭാര്യയും ശബ്ദം കേട്ട് ഉടന്‍ വീട്ടില്‍ എത്തി അമ്മയെ തൊടുപുഴയിലുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് വിജു പറഞ്ഞു.

വിജുവിന്റെ പരാതിയില്‍ മുട്ടം മുളങ്ങാശ്ശേരിയില്‍ ബിസു സെബാസ്റ്റ്യന്‍ , പൂച്ചക്കുഴിയില്‍ നിവിന്‍ എന്നിവരുടെ പേരില്‍ പടക്കം അലക്ഷ്യമായി എറിഞ്ഞതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുട്ടത്തെ വ്യാപാരിയും മര്‍ച്ചന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ വിജു സി. ശങ്കറിന്റെ സ്ഥാപനത്തിന് നേരെയുണ്ടായ നടപടിയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.
Previous Post Next Post