തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം അനവസരത്തിലേതെന്ന വിലയിരുത്തലില്‍ സി.പി.എം. നേതാക്കള്‍. ഖേദപ്രകടനം പ്രതിപക്ഷത്തിന് വീണ്ടും ആയുധം നല്‍കാനേ വഴിയൊരുക്കൂ എന്നാണ് സി.പി.എം. നേതാക്കളുടെ പ്രതികരണം.
ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച് ഒരു തരത്തിലുളള ചര്‍ച്ചയ്ക്കും ഇടനല്‍കരുതെന്നായിരുന്നു സി.പി.എം. നേരത്തേ തീരുമാനിച്ചത്. വിശ്വാസസംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോഴും തുടക്കത്തില്‍ അതിനോട് വ്യക്തമായ അകലംപാലിച്ച് നില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതും ഇതുകൊണ്ടാണ്. വിശ്വാസസംരക്ഷണ നിയമത്തിന്റെ കരട് പുറത്തുവിട്ട് കോണ്‍ഗ്രസ് കളംനിറഞ്ഞ് ആടാന്‍ തുടങ്ങിയപ്പോഴാണ് സി പി എം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
സുപ്രീംകോടതിവിധി വരട്ടെയെന്നും അത് നടപ്പാക്കുന്നത് ചര്‍ച്ചചെയ്തും സമവായത്തിലൂടെയും ആകമെന്നായിരുന്നു സി.പി.എം. വിശദീകരണം.ശബരിമലയില്‍ യുവതികള്‍ കയറാനിടയായതില്‍ ഖേദമുണ്ടെന്ന് ദേവസ്വംമന്ത്രിതന്നെ തുറന്നുപറഞ്ഞത്, പാര്‍ട്ടിനിലപാട് തെറ്റായിപ്പോയെന്ന് സമ്മതിക്കുന്നതിന് തുല്യമായെന്നാണ് നേതാക്കള്‍ പറയുന്നത്.
അതിനാല്‍ത്തന്നെ കടകംപള്ളിയുടെ പരാമര്‍ശം സംബന്ധിച്ച് കൂടുതല്‍ പ്രതികരണം വേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം. ശബരിമല 'സെറ്റില്‍' ചെയ്ത വിഷയമാണെന്നായിരുന്നു പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചത്. കടകംപള്ളിയുടെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും ശബരിമല വിഷയത്തില്‍ പാര്‍ട്ടി നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്നും അതില്‍ മാറ്റമില്ലെന്നുമായിരുന്നു പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്.