രാജ്യത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുന്നു : വിലക്ക് ഏർപ്പെടുത്തുന്നത് രണ്ടു ഘട്ടമായി



ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ അടുത്തകൊല്ലം രാജ്യത്ത് നിരോധിക്കും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന എല്ലാത്തരം പ്ലാസ്റ്റിക്കുകളും രാജ്യത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യം. 120 മൈക്രോണില്‍ കുറഞ്ഞ കനമുള്ള പോളിത്തീന്‍ ബാഗുകളുടെ ഉപയോ​ഗം ഈ വര്‍ഷം സെപ്റ്റംബര്‍ 30 മുതല്‍ വിലക്കും.

അടുത്തവര്‍ഷം ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും നിരോധനം ഏര്‍പ്പെടുത്തുക. വിലക്കേര്‍പ്പെടുത്തിയാല്‍ പിന്നെ ഇവ നിര്‍മിക്കാനോ ഇറക്കുമതി ചെയ്യാനോ വില്‍ക്കാനോ ഉപയോഗിക്കാനോ പറ്റില്ല.

 
പ്ലാസ്റ്റിക് തണ്ടുള്ള ഇയര്‍ ബഡുകള്‍, ബലൂണുകള്‍, പ്ലാസ്റ്റിക് കൊടികള്‍, മിഠായി/ഐസ്‌ക്രീം തണ്ടുകള്‍, അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന തെര്‍മോകോളുകള്‍ തുടങ്ങിയവയാണ് 2022 ജനുവരി ഒന്നുമുതല്‍ നിരോധിക്കുന്നവ.

2022 ജൂലായ് ഒന്നുമുതല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, കട്‌ലറി സാധനങ്ങള്‍ പൊതിയാനും പാക്കിങ്ങിനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിമുകള്‍, ക്ഷണക്കത്തുകള്‍, സിഗററ്റ് പാക്കറ്റുകള്‍, കനം 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്, പിവിസി ബാനറുകള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തു.

പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2016 മാര്‍ച്ച്‌ 18-ന് പ്രാബല്യത്തില്‍വന്ന ചട്ടം ഭേദഗതി ചെയ്യാനുള്ള കരട്(പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യല്‍ ഭേദഗതി ചട്ടം) പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ഇതിന്‍മേല്‍ മേയ് 11 വരെ അഭിപ്രായം അറിയിക്കാം. അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമവിജ്ഞാപനം.
Previous Post Next Post