കോണ്‍ഗ്രസ് പരാജയപ്പെടും; നേതാക്കള്‍ ബിജെപിയിലേക്ക് പോകും’; ഒളിക്യാമറയില്‍ തുറന്നുപറഞ്ഞ് ഉണ്ണിത്താന്‍


കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഇന്നലെ ടൈംസ് നൗ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഉണ്ണിത്താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഉണ്ണിത്താന്‍ പറഞ്ഞത്:” കേരളത്തില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭാവിയില്ല. രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് കൂറ് ഗ്രൂപ്പ് നേതാക്കളോട് മാത്രമാണ്. ബൂത്ത് ലെവലില്‍ പോലും കോണ്‍ഗ്രസിന് കമ്മിറ്റികളില്ല. കേരളത്തില്‍ ബിജെപി വളരുകയാണ്. കോണ്‍ഗ്രസിലെ അതൃപ്തിയുള്ളവര്‍ ബിജെപിയിലേക്ക് പോകുകയാണ്. ഇത് തടയാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിന്റെ അന്ത്യം പൂര്‍ണമാകും.”

ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് കഴിഞ്ഞദിവസവും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. ‘ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശാപം. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പുകളെയാണ് സ്നേഹിക്കുന്നത്. അതാണ് കോണ്‍ഗ്രസിന്റെ അപജയം. അതിന് ഈ തെരഞ്ഞെടുപ്പില്‍ മാറ്റം വന്നേ മതിയാവൂ. ഇല്ലെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ പറ്റില്ല. അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു അട്ടിമറിതന്നെ സംഭവിക്കണം. എന്നുവച്ചാല്‍, ഓരോ സീറ്റും ഓരോ സീറ്റിലെ ഓരോ ആള്‍ക്ക് എന്ന രീതി മാറണം. മാറാന്‍ പോവുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ വന്നേ മതിയാവൂ. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നില്ലെങ്കില്‍, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിരുന്നെന്ന് ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തേണ്ടിവരും’, അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Previous Post Next Post