എന്‍എസ്എസിനെതിരേയുള്ള ആക്രമണം പരാജയഭീതിമൂലമെന്ന് ഉമ്മന്‍ ചാണ്ടി



കോട്ടയം ‍: എന്എസ്എസിനെതിരേ സിപിഎം നടത്തുന്ന തുടര്‍ച്ചയായ കടന്നാക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതിമൂലമാണ്.

അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ശബരിമല സംബന്ധിച്ച് എന്‍എസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ട് അവര്‍ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

തങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തില്‍ വിലപ്പോകില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പുല്ലൂക്കര കൊലപാതകം പോലീസ്
കര്‍ശന നടപടി എടുക്കണം

കണ്ണൂരിലെ പുല്ലൂക്കരയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിനെ ക്രൂരമായി വകവരുത്തിയ സിപിഎം ഇടവേളയ്ക്കു ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടല്‍ ഉളവാക്കുന്നുവെന്ന്  ഉമ്മന്‍ ചാണ്ടി.

തെരഞ്ഞെടുപ്പ് പരാജയഭീതിയിലാണ്ട സിപിഎം തങ്ങളുടെ തുരുമ്പിച്ച രാഷ്ട്രീയ ആയുധം പുറത്തെടുക്കാനാണ് നീക്കമെങ്കില്‍ ജനാധിപത്യ കേരളം ചെറുത്തുതോല്‍പ്പിക്കും. ഇതിനെതിരേ പോലസ് കര്‍ശന നടപടി എടുക്കണം. ഇനിയൊരു ജീവന്‍ പൊലിയാന്‍ പാടില്ല.

കണ്ണൂരില്‍ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകം നടത്തുന്നത് സിപിഎം ആണെന്ന വിവരാവകാശരേഖ ഈയിടെ പുറത്തുവന്നിരുന്നു. കണ്ണൂര്‍ ഇടക്കാലത്ത് കൈവരിച്ച ശാന്തതയെ എല്ലാവരും സ്വാഗതം ചെയ്തതാണ്. അതിന് ഭംഗം വരുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.


Previous Post Next Post