വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി; ഒറ്റുകാരനാക്കി ഒതുക്കിയാല്‍ പരസ്യമായി പ്രതികരിക്കും. ഫെയിസ് ബുക്കിൽ പോസ്റ്റ് ഇട്ട് ആകാശ് തില്ലങ്കേരി




ജോവാൻ മധുമല 
കണ്ണൂര്‍/ ഒറ്റരാത്രി കൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആകാശ് തില്ലങ്കേരി. പാര്‍ട്ടിയെ ഒറ്റുകൊടുത്തവന്‍ എന്ന കിരീടം ബോധപൂര്‍വ്വം തലയില്‍ കെട്ടിവെക്കുന്ന യുവജന നേതാക്കള്‍ക്ക് മുന്നില്‍ തലകുനിക്കാനോ കാലുപിടിക്കാനോ നിര്‍വാഹമില്ല. ഡി വൈ എഫ് ഐയുടെ കണ്ണൂരിലെ നേതൃത്വത്തെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആകാശ് തില്ലങ്കേരി വെല്ലിവിളിച്ചത്.

ആകാശ് തില്ലങ്കേരിയുടെ പ്രതികരണം ഇങ്ങനെ :- “യുവജന സംഘടനയിലെ ഉത്തരവാദപ്പെട്ടവര്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സഖാവ് ബാബുവേട്ടന്റെ കൊലയാളികളുടെ കൂടെ ക്വട്ടേഷന്‍ നടത്തി എന്ന് ധ്വനിപ്പിച്ചു പോസ്റ്റുകള്‍ ഇടുമ്പോള്‍ ആരായാലും ഇതേപോലെ പ്രതികരിച്ചു പോകും. അതൊരുതരം വൈകാരികത ഇളക്കി വിടലാണ്. ബോധപൂര്‍വ്വം അത് നിര്‍മ്മിച്ചെടുത്തതാണ്. എന്നെ അടുത്തറിയുന്നവര്‍ അത് വിശ്വസിക്കില്ലെങ്കിലും പറയുന്നത് DYFI ജില്ലാ സെക്രട്ടറി ആവുമ്പോള്‍ അതില്‍ ആധികാരികത ഉണ്ടെന്ന് അവര്‍ ധരിച്ചുപോകുമെന്ന് ആകാശ് പറയുന്നു. അങ്ങിനെ രക്തസാക്ഷികളെ ഒറ്റുകൊടുത്തവര്‍ ആരാണെങ്കിലും അവരുടെ പേരുപറഞ്ഞു തന്നെ തുറന്നുകാട്ടണം.


ഞാന്‍ വെല്ലുവിളിക്കുന്നു ആ പ്രചാരണം എന്റെ പേരില്‍ അഴിച്ചുവിടുന്നവരെ. ഞാനത് ചെയ്‌തെന്ന് നിങ്ങള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ തെരുവില്‍ വന്ന് നില്‍ക്കാം, നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ. അതില്‍ കുറഞ്ഞ ശിക്ഷ ഒന്നും പാര്‍ട്ടിയെ ഒറ്റുകൊടുത്തവന് കല്‍പ്പിക്കാന്‍ ഇല്ല. ഇതുപോലുള്ള നുണപ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവര്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും. പാര്‍ട്ടി ഷുഹൈബ് കേസില്‍ പ്രതിചേര്‍ക്കപെട്ടപ്പോള്‍ എന്നെ പുറത്താക്കിയതാണ്. അത് എനിക്കും നിങ്ങള്‍ക്കും പാര്‍ട്ടിക്കും എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. അന്ന് മുതല്‍ ഞാന്‍ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാര്‍ട്ടിക്ക് ഉത്തരവാദിത്വമേല്‍ക്കേണ്ട ബാധ്യത ഇല്ല. അതൊരു വസ്തുതയാണ്. എന്നുകരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.”

“പാര്‍ട്ടി എന്നെ തള്ളിപ്പറഞ്ഞതില്‍ എനിക്ക് പ്രയാസമില്ല. മജ്ജയും മാംസവും ഉള്ള മനുഷ്യന് തെറ്റ് സംഭവിക്കും. അത് തിരുത്താനും തള്ളാനും കൊള്ളാനും ഒക്കെ പാര്‍ട്ടിക്ക് അതിന്റേതായ രീതികളുണ്ട്. പാര്‍ട്ടി കുറെ മുമ്പേ നടപടിയെടുത്തു പുറത്താക്കിയ ഒരാളാണ് ഞാന്‍, പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകത്തില്‍ അംഗമായിരുന്നെങ്കില്‍ മാത്രമേ പാര്‍ട്ടിക്ക് എന്നില്‍ ഒരു കടിഞ്ഞാണ്‍ ഉണ്ടാവുകയുള്ളു, അങ്ങിനെ ഉണ്ടെങ്കില്‍ മാത്രമേ പാര്‍ട്ടിയുടെ അച്ചടക്കവും മര്യാദകളും പാലിക്കുന്ന ഒരാളാണോ ഞാന്‍ എന്ന് പാര്‍ട്ടിക്കും നിരീക്ഷിക്കാന്‍ സാധിക്കുകയുള്ളു. പാര്‍ട്ടി പുറത്താക്കിയത് മുതല്‍ എന്റെ അഭിപ്രായങ്ങളും പ്രവര്‍ത്തികളും പാര്‍ട്ടിയെ പഴിചാരേണ്ട ആവശ്യമില്ല.

പിന്നെ ഞാനെന്തിന് ഇടതുപക്ഷ രാഷ്ട്രീയം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നു എന്നാണെങ്കില്‍ എന്റെ ചോയ്‌സ്, എന്റെ ഇഷ്ടം ആ രാഷ്ട്രീയമായതു കൊണ്ട് മാത്രം. ഒരു കമ്മിറ്റിയുടെ ആഹ്വാനത്തിനും കാത്ത് നിന്നിട്ടല്ല എന്റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍. എന്നുകരുതി പാര്‍ട്ടിയെ ഒറ്റുകൊടുത്തവന്‍ എന്ന കിരീടം ബോധപൂര്‍വ്വം എന്റെ തലയില്‍ കെട്ടിവെക്കുന്ന രുക്കം ചില യുവജന നേതാക്കള്‍ക്ക് മുന്നില്‍ തലകുനിക്കാനോ കാലുപിടിക്കാനോ തല്‍ക്കാലം നിര്‍വാഹമില്ല” ഫേസ് ബുക്ക് കുറിപ്പില്‍ ആകാശ് തില്ലങ്കേരി പറയുന്നു.
Previous Post Next Post