ഇന്നലെ കൊല്ലത്ത് വിസ്മയ, ഇന്ന് കോവളത്ത് അർച്ചന; സ്ത്രീധന പ്രശ്നത്തിൽ ജീവനൊടക്കുന്നവരുടെ എണ്ണം കൂടുന്നു




തിരുവനന്തപുരം: കോവളത്ത് യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. കോവളം വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന ( 24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. പയറ്റുവിളയിലെ വാടക വീട്ടിലാണ് അർച്ചന തീകൊളുത്തി മരിച്ചത്.

സംഭവം കൊലപാതകമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ചിത്തിരവിളാകം സ്വദേശി അര്‍ച്ചന ( 24) യാണ് മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് മകളുമായി കലഹം ഉണ്ടായിരുന്നതായി മരിച്ച അര്‍ച്ചനയുടെ പിതാവ് അശോകനും അമ്മ മോളിയും പറഞ്ഞു. 

പൊലീസിനെ കണ്ട് വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ അര്‍ച്ചനയുടെ ഭര്‍ത്താവ് ചിത്തിരവിളാകം സ്വദേശി സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു അര്‍ച്ചനയുടേയും സുരേഷിന്റെയും വിവാഹം നടന്നത്. സുരേഷിന്റെ വീട്ടുകാർ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായും അർച്ചനയുടെ അമ്മ മോളി പറഞ്ഞു. ഇന്നലെയാണ് അർച്ചനയയെ കുടുംബവീട്ടിൽ നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്.
കുപ്പിയിൽ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അർച്ചനയുടെ പിതാവ് അശോകൻ പറഞ്ഞു. ഉറുമ്പിനെ കൊല്ലാനാണ് ഡീസൽ എന്നാണ് പറഞ്ഞത്. രാത്രി എട്ടരയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അർച്ചന മരിച്ചെന്ന് അറിയിച്ചു വിളിച്ചതെന്നും അശോകൻ പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും, മരുമകൻ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്നും അശോകൻ ആരോപിച്ചു.
സ്ത്രീധന പീഡനത്തിനതിന്റെ പേരിൽ കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത വാർത്ത ഇന്നലെ കേരളത്തെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ദാരുണ സംഭവത്തിന്റെ വാർത്ത കൂടി പുറത്ത് വരുന്നത്.


Previous Post Next Post