ന്യൂഡൽഹി : കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
കോവിഡ് ബാധിച്ചുള്ള മരണങ്ങൾക്ക് ദുരന്തനിവാരണ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനാവില്ല. ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതിദുരന്തങ്ങൾ മാത്രമേ പരിഗണിക്കാൻ കഴിയൂ. നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുകാൻ സംസ്ഥാന സർക്കാരുകൾക്ക് സാധിക്കില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകിയാൽ മറ്റ് രോഗങ്ങൾ മൂലമുള്ള മരണങ്ങൾക്കും നഷ്ടപരിഹാരം അനുവദിക്കേണ്ടിവരുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു.
ശനിയാഴ്ച രാത്രിയാണ് 183 പേജുള്ള സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.
കോവിഡ് മഹാമാരിമൂലം 3.85 ലക്ഷം പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും വർധിച്ചേക്കും. കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇതിലൂടെ അധികബാധ്യതയാകും ഉണ്ടാകുക.
കോവിഡ് മൂലമുള്ള മരണങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്പരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോവിഡ് മരണം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് കേന്ദ്രത്തിന്റെ നയം എന്താണെന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. പ്രശ്നത്തിൽ സുപ്രീം കോടതി ഇടപെടരുതെന്നും കേന്ദ്രം ആശ്യപ്പെട്ടു.
ജനപ്രതിനിധി സഭയുടെ നയങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന മുൻ വിധിന്യായത്തെക്കുറിച്ചും സർക്കാർ സുപ്രീം കോടതിയെ ഓർമ്മിപ്പിച്ചു.