ഡൽഹി :രാജ്യത്തെ പുതിയ വാഹനങ്ങളില്‍ ഫ്ലക്സ് എഞ്ചിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 10 ദിവസത്തിനകം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.
മോട്ടോര്‍ വാഹന മേഖലയില്‍ രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നത്. നേരത്തെ തന്നെ രാജ്യത്ത് വില്‍ക്കുന്ന ഇന്ധനത്തില്‍ എഥനോള്‍ ചേര്‍ക്കാന്‍ തീരുമാനമെടുത്തിരുന്നു. 10 ശതമാനമാണ് നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന ഇന്ധനത്തിലെ എഥനോളിന്‍റെ അളവ്. ഇത് പിന്നീട് ഉയര്‍ത്തും. ഇതിനോട് അനുബന്ധിച്ചാണ് ഫ്ലക്സ് എഞ്ചിന്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളിലേക്കും കേന്ദ്രം കടക്കുന്നത്.
എഥനോള്‍ ചേര്‍ത്ത ഇന്ധനവുമായി ഫ്ലക്സ് എഞ്ചിനും തമ്മില്‍ ബന്ധമുണ്ട്.
ഫ്ലക്സ് എഞ്ചിനുകൾ നിർബന്ധമാക്കുമെന്ന സൂചന നൽകിയത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തന്നെയാണ്. '
വാഹന വ്യവസായത്തെകുറിച്ച് ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ പോകുന്നു. പെട്രോൾ എഞ്ചിനുകൾക്കൊപ്പം ഫ്ലക്സ് ഇന്ധന എഞ്ചിനുകളും നിർമിക്കണമെന്നതാണ് അത്. ആളുകൾക്ക് 100 ശതമാനം ക്രൂഡ് ഓയിൽ അല്ലെങ്കിൽ 100 എഥനോൾ ഉപയോഗിക്കാം എന്നൊരു ഓപ്ഷൻ കൊടുക്കേണ്ടതുണ്ട്. 8-10 ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമാകും'-2020--21 ലെ റോട്ടറി ഡിസ്ട്രിക്റ്റ് കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.