ജോവാൻ മധുമല
ലക്‌നൗ: ഗംഗാ കനാല്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് കാറുകളില്‍ നിന്നായി രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മുസാഫിര്‍ നഗറിലാണ് സംഭവം. 55 കിലോമീറ്റര്‍ വ്യത്യാസത്തിലാണ് മൃതദേഹങ്ങള്‍ അടങ്ങിയ കാർ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്തിയതായും കുടുബത്തെ വിവരമറിയിച്ചതായും പൊലീസ് പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടന്നു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയില്‍ കാണാതായ 27 കാരനായ ദില്‍ഷാദ് അന്‍സാരിയുടെ മൃതദേഹമാണ് ഒരു കാറില്‍ നിന്നും കണ്ടെത്തിയത്. മുസാഫിര്‍ നഗറിലെ ബാഘ്ര സ്വദേശിയായ ദില്‍ഷാദിനെ കണ്മാനില്ലെന്ന് സഹോദരന്‍ വാജിത് അന്‍സാരി ന്യൂമണ്ഡി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു സുഹൃത്തിന്റെ കാറുമായാണ് ദില്‍ഷാദ് പോയതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഗംഗാ കനാലില്‍ നിന്നും കണ്ടെത്തിയ കാറിലുണ്ടായിരുന്ന ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നുമാണ് മൃതദേഹം ദില്‍ഷാദിന്റേത് തന്നെയെന്ന് തിരിച്ചറിഞ്ഞത്.
ദില്‍ഷാദിന്റെ മൃതദേഹമടങ്ങിയ കാറ് കണ്ടെത്തിയടുത്ത് നിന്നും 55 കിലോമീറ്റര്‍ മാറി സിഖേദ പ്രദേശത്ത് നിന്നും കണ്ടെത്തിയ കാറില്‍ ഉണ്ടായിരുന്നത് ഹരേന്ദ്ര ദത്ത് അത്രേ എന്ന വ്യക്തിയാണെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. ഫെബ്രുവരിയിലാണ് ഇയാളെ കാണ്മാനില്ലെന്ന പരാതി ലഭിക്കുന്നത്. രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നതടക്കമുള്ള അന്വേഷണം നടത്തുമെന്നും വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും ഡിഎസ്പി ഹിമാന്‍ഷു ഗൗരവ് പറഞ്ഞു.