ശക്തമായ തെളിവുകൾ ഉള്ള കേസിൽ പ്രതിക്ക് കനത്ത ശിക്ഷ തന്നെ വാങ്ങി നൽകാൻ അന്വേഷണത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും ഹര്‍ഷിത അത്തല്ലൂരി മാധ്യമങ്ങളോട് പങ്കുവച്ചു. കേസിന്റെ മുഴുവൻ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങളെടുക്കും. ശക്തമായ തെളിവുകളുള്ള കേസാണ്.
വലിയ ക്രൈം ആണ് നടന്നത്. പ്രതിക്ക് കനത്ത ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങൾ നൽകുമെന്നും ഹർഷിത അത്തല്ലൂരി പറഞ്ഞു. വിസ്മയയുടെ ഭര്‍ത്താവ് കിരൺ വീട്ടിൽ വന്ന അതിക്രമം നടത്തിയ കേസ് പുനരന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ജനുവരിയിൽ നടന്ന സംഭവത്തിൽ പൊലീസ് ഇടപെട്ട് കിരണിനെ താക്കീത് ചെയ്യുകയും കേസ് ഒത്ത് തീര്‍പ്പ് ആക്കുകയും ആയിരുന്നു.
ഇക്കാര്യത്തിൽ ഒരു വീഴ്ചയും പൊലീസിന് സംഭവിച്ചിട്ടില്ലെന്നും ഹര്‍ഷിത അത്തല്ലൂരി പറഞ്ഞു, അന്ന് വിവാഹം കഴിഞ്ഞ് ആറ് മാസമായിരുന്നതേ ഉള്ളു. കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടെന്ന് വിസ്മയയും കുടുംബവും തീരുമാനിച്ചത്. അത് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചത്. കേസ് ഏറ്റെടുത്ത അന്വേഷണ ഉദ്യോഗസ്ഥയോട് കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചിട്ടുണ്ടെന്നും ഇത് വരെയുള്ള പൊലീസ് നടപടിയിൽ തൃപ്തിയുണ്ടെന്നും വിസ്മയയുടെ കുടുംബവും പ്രതികരിച്ചു.