ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പൊലീസ് ഓഫീസറെയും ഭാര്യയെയും വീട്ടില്‍ കയറി വെടിവച്ചുകൊന്നു

Jowan Madhumala 
ജമ്മുവിലെ വ്യോമസേന വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. സ്‌പെഷ്യല്‍ പൊലീസ് ഓഫീസറെയും ഭാര്യയെയും അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ ദമ്പതികളുടെ മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം നടന്നത്.

വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഫയാസിനും കുടുംബത്തിനും നേരെ വെടിയുതിര്‍ക്കുകായായിരുന്നു. സംഭവത്തിന് പിന്നില്‍ ഭീകരവാദികളാണെന്നാണ് കശ്മീര്‍ സോണ്‍ പൊലീസ് നല്‍കുന്ന വിവരം. പരിക്കേറ്റ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവും മരിക്കുകയായിരുന്നു. പ്രദേശം സുരക്ഷാ സേന വളഞ്ഞതായും ഭീകരരെ പിടികൂടുന്നതിന് തെരച്ചില്‍ തുടരുകയാണെന്നും സുരക്ഷാസേന അറിയിച്ചു.

വ്യോമസേന താവളത്തില്‍ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു രണ്ടാമത്തെ സംഭവം. വ്യോമസേന താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടന്നത്. ഇരട്ട സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് നേരിയ പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ജമ്മു കശ്മീരില്‍ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് രണ്ടാമത്തെ സംഭവം.


അതിനിടെ, വ്യോമസേന നിയന്ത്രണത്തിലുളള ജമ്മുവിലെ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ടസ്‌ഫോടനത്തിനായി ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് ആണെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം ഭീകരാക്രണമണമെന്ന് ജമ്മു പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുസംബന്ധിച്ച സൂചനകള്‍ പുറത്ത് വരുന്നത്. ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഡ്രോണ്‍ ആക്രമണമാണ് ജമ്മുവിലേത് എന്നാണ് നിഗമനം. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നിയന്ത്രിച്ചത്. രണ്ട് കിലോ വീതം സ്‌ഫോടക വസ്തുക്കളാണ് ഒരോ ഡ്രോണും വര്‍ഷിച്ചതെന്നാണ് കണക്ക് കൂട്ടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Previous Post Next Post