കുവൈറ്റില്‍ കടകള്‍ രാത്രി 11 മണി വരെ തുറക്കാം; പ്രവാസികളുടെ യാത്രയില്‍ തീരുമാനമായില്ല


കുവൈറ്റ് സിറ്റി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ട് മണി വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവൂ എന്ന നിബന്ധനയില്‍ മാറ്റം വരുത്തിയതായി കാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ വക്താവും കാബിനറ്റ് വക്താവുമായ താരീഖ് അല്‍ മിസ്‌റം അറിയിച്ചു. ഇവയ്ക്ക് രാത്രി 11 മണി വരെ തുറന്നു പ്രവര്‍ത്തിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്.

ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍, സമ്മേളനങ്ങള്‍, വിവാഹപ്പാര്‍ട്ടികള്‍, സാമൂഹിക ഒത്തുചേരലുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ വ്യാപാര-വാണിജ്യ- വിനോദ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള വിലക്കുകളും നീക്കുമെന്നും വക്താവ് അറിയിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സപ്തംബര്‍ ഒന്നു മുതല്‍ അനുവദിക്കും. നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ സീഫ് പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം.
അതേസമയം, പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ വ്യാപാര സ്ഥാപനങ്ങളിലും മറ്റും പ്രവേശനം അനുവദിക്കുകയുള്ളൂ. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആരോഗ്യ കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, സഹകരണ സൊസൈറ്റികള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവേശിക്കാം. രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ വലിയ തോതില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിച്ചു മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
അതിനിടെ, മൊറോക്കോ, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് ആഗസ്ത് ഒന്നു മുതല്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാവിലക്കുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ കാബിനറ്റ് യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ല. സാധുതയുള്ള ഇഖാമ, കുവൈറ്റ് അംഗീകരിച്ച കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂറിന് ഇടയില്‍ എടുത്ത പിസിആര്‍ പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടഫിക്ക്റ്റ്, ഏഴു ദിവസത്തെ ഹോം ക്വാറനന്റൈന്‍, കുവൈറ്റില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിനകം പിസിആര്‍ പരിശോധന എന്നീ നിബന്ധനകളോടെ പ്രവാസികള്‍ക്ക് യാത്രാനുമതി നല്‍കുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Previous Post Next Post