മകളുമായി ഒളിച്ചോടാൻ ശ്രമിച്ച 19 കാരനെ പിതാവ് ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു; 11പേർ അറസ്റ്റിൽ

 


 


മുംബൈ: മകളുടെ കാമുകനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 11 പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവും സഹോദരനും അടക്കമുള്ളവരാണ് അറസ്റ്റിലായത്. 

കല്യാൺ നിവാസിയായ ഷാഹിൽ ഹാഷ്‌മി (19) യാണ് മരിച്ചത്. പെൺകുട്ടിയുടെ പിതാവ് ഷാബിർ ഹാഷ്‌മി, സഹോദരൻ ഖാസിം, ബന്ധുക്കളായ ഗുലാം അലി, ഷാഹിദ്, റുസ്തമാലി, തസ്ലീം, അബ്‌ദുല്ല, ഫിറോസ്, റിയാസ്, ഇബ്രാഹിം എന്നിവരാണ് അറസ്റ്റിൽ ആയത്. 

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതിപ്പട്ടികയിലുണ്ട്. ഇയാളെ ഭിവണ്ടിയിലെ റിമാൻഡ് ഹോമിലേക്ക് അയച്ചു. ഷാബിർ ഹാഷ്‌മിയുടെ മകളുമായി ഷാഹിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ഇത് കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇരുവരുംഉത്തർപ്രദേശിലെ ബഡോഹി ജില്ലക്കാരാണ്. ഒളിച്ചോടാൻ തീരുമാനിച്ച ഷാഹിൽ ജൂൺ 19 നു പെൺകുട്ടിയെയും കുട്ടി മുംബൈക്ക് പോകാനായി പുറപ്പെട്ടു. 

ഇവർ രത്നഗിരി എക്‌സ്പ്രസിൽ കയറാൻ സാധ്യത ഉണ്ടെന്ന് വിവരം ലഭിച്ച പ്രതികൾ കല്യാൺ സ്റ്റേഷനിൽ എത്തി ഇതേ ട്രെയിനിൽ കയറി. ട്രെയിനിൽ ഷാഹിലിനൊപ്പം പെൺകുട്ടിയെ കണ്ടെത്തി. 

തുടർന്നുള്ള ചോദ്യം ചെയ്യലിനിടെ ഷാഹിലിനെ പ്രതികൾ കോപ്പർ-ദിവ സ്റ്റേഷനുകൾക്കിടയ്ക്ക് ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. പരിക്കേറ്റു കിടന്ന ഷാഹിലിനെ പിന്നീട് ജിആർപി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ച് ദിവസത്തിനു ശേഷം മരിച്ചു. ആദ്യം അപകട മരണത്തിന് കേസെടുത്ത ജിആർപി പിന്നീട് കല്യാൺ സ്റ്റേഷനിലെ സിസി ടിവിയുടെ സഹായത്തോടെ ആണ് പ്രതികളെ പിടികൂടിയത്. 

ഷാഹിലിനെ തള്ളിയിട്ട ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ചു പ്രതികളുടെ കുടുംബം ഷാഹിലിനെതിരെ പരാതി നൽകിയതാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കിയത്. 


Previous Post Next Post