ഹരികൃഷ്ണയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് സഹോദരീ ഭർത്താവ്


ആലപ്പുഴ ചേര്‍ത്തല കടക്കരപ്പള്ളിയില്‍ ഹരികൃഷ്ണയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവശേഷം ഒളിവില്‍പ്പോയ സഹോദരീഭര്‍ത്താവ് രതീഷ് കുറ്റം സമ്മതിച്ചു.ഹരികൃഷ്ണ മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് രതീഷ് പോലീസിനോട് പറഞ്ഞു.

തര്‍ക്കത്തിനിടയില്‍ മര്‍ദ്ദിച്ചപ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഹരികൃഷ്ണയെ സഹോദരിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സഹോദരീഭര്‍ത്താവ് രതീഷിനെ കാണാതായതോടെയാണ് അന്വേഷണം രതീഷിലേക്ക് നീങ്ങിയത്.
രതീഷിന്റെ വാഹനവും, മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ചേര്‍ത്തല ചെങ്ങണ്ടയില്‍ നിന്നാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്.
അവിവാഹിതയായ ഹരികൃഷ്‌ണ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആറേമുക്കാലിനു മെഡിക്കല്‍ കോളേജില്‍നിന്നു ജോലികഴിഞ്ഞിറങ്ങിയതാണു ഹരികൃഷ്ണ. രാത്രി എട്ടരയായിട്ടും വീട്ടിലെത്താഞ്ഞതോടെയാണു വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. രതീഷിനെ ബന്ധപ്പെട്ടപ്പോള്‍ ഹരികൃഷ്ണ ഇന്നു ജോലികഴിഞ്ഞുവരില്ലെന്നു പറഞ്ഞുവെന്നായിരുന്നു മറുപടി. ശനിയാഴ്ച പുലര്‍ച്ചേ വീട്ടുകാര്‍ പട്ടണക്കാട് പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് രതീഷിന്റെ പൂട്ടിയവീട് പൊലീസിന്റെ സാന്നിധ്യത്തില്‍ തുറന്നു നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സഹോദരിയും രതീഷിന്റെ ഭാര്യയുമായ നീതുവിനു വെള്ളിയാഴ്ച രാത്രിജോലിയായിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയെന്നാണു കരുതുന്നത്.


Previous Post Next Post