കോട്ടയം: മണിമല മാര്‍ക്കറ്റ് ജംഗ്ഷനിലെ മണിമല പഞ്ചായത്തു സ്റ്റേഡിയം കാടുകയറി നശിക്കുന്നു .മണിമലയുടെ ഹൃദയഭാഗത്തുള്ള ഈ സ്റ്റേഡിയം അധികൃതരുടെ അനാസ്ഥ മൂലം പ്രയോജനരഹിതമായി . ഈ സ്റ്റേഡിയത്തില്‍ ഉപജില്ലാ കായികമത്സരങ്ങളുള്‍പ്പെടെ വിവിധ മത്സരങ്ങള്‍ മുമ്പ് നടന്നിട്ടുണ്ട് . അത്യാവശ്യഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വരെയിറക്കാവുന്നയിവിടെ. പക്ഷെ ഇപ്പോൾ മാലിന്യങ്ങള്‍ തള്ളാനൊരിടമായി മാറി . ആറടിയോളം പൊക്കത്തില്‍ വരെ കാടുകളും മുള്ളുകളും വളര്‍ന്നയിവിടം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി . കാടുകള്‍ വളര്‍ന്നതോടെ പോത്തുകളെയിവിടെ അഴിച്ച് വിട്ട് വളര്‍ത്തുകയാണ് . സ്റ്റേഡിയത്തിനോട് ചേര്‍ന്ന് ഓപ്പണ്‍ സ്റ്റേജും, നിര്‍മ്മിച്ചിട്ടുണ്ട്
ഈ സ്റ്റേഡിയത്തിന്റെ ഒരു വശം മണിമലയാറാണ്.
മണിമല ടൗണിനോട് ചേര്‍ന്ന് വിശാലമായ സ്റ്റേഡിയമുണ്ടായിട്ടും അത് പ്രയോജനപ്പെടാതെ നശിക്കുകയാണ്. എം.എല്‍.എ യും എം.പിയുടെയും മുമ്പില്‍ നാട്ടുകാര്‍ പരാതി പറഞ്ഞ് മടുത്തെങ്കിലും നടപടിയില്ല . സമീപ പ്രദേശങ്ങളിലൊന്നും ഇത്രയും വലിയ സ്റ്റേഡിയം ഇല്ല. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് ഈ സ്റ്റേഡിയം പുനരുദ്ധരിച്ച് പ്രയോജനപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേ സമയം മേഖല ദുര്‍ഗന്ധപൂരിതമായതിനെ തുടർന്ന് പഞ്ചായത്ത് സ്റ്റേഡിയം പ്രസിഡന്റ് ജെയിംസ് പി. സൈമണിന്റെ നേതൃത്വത്തില്‍ പൂട്ടി
മണിമലയാറിന്റെ തീരത്താണ് വിശാലമായ ഈ സ്റ്റേഡിയം . ഇതിനോടു ചേര്‍ന്നാണ് ബ്രിട്ടീഷ്കാര്‍ നിര്‍മ്മിച്ച മണിമല കൊച്ചുപാലം സ്ഥിതി ചെയ്യുന്നത് . ആറിനിരുകരയും കെട്ടിസംരക്ഷിച്ച് പൂന്തോട്ടവും പാര്‍ക്കും നിര്‍മ്മിച്ചാല്‍ ടൂറിസ്റ്റുകളെയിവിടേയ്ക്ക് ആകര്‍ഷിക്കാനാകും .അതിനോടൊപ്പം പ്രഭാത സായാഹ്ന സവാരികള്‍ക്കുതകുന്ന രീതിയില്‍ ആറിന്റെ തീരത്ത് സൗകര്യമൊരുക്കണം .
ഹൈവേയോട് ചേര്‍ന്ന് കിടക്കുന്നയിവിടേയ്ക്ക് ധാരാളം പേര്‍ക്ക് എത്തിച്ചേരാനുമാകും .ഇത് മണിമലയുടെ വികസനത്തിനും കാരണമാകും . ഇവിടെ ചെക്ക് ഡാം ഉള്ളതിനാല്‍ സ്വയം ചവിട്ടി പ്രവര്‍ത്തിക്കുന്ന ബോട്ടുകളെത്തിച്ചാല്‍ പ്രാദേശിക സഞ്ചാരികളെയിവിടേയ്ക്ക് ആകര്‍ഷിക്കാനുമാകും .സ്റ്റേഡിയം പുനരുദ്ധരിച്ച് കാഴ്ച്ചക്കാര്‍ക്കിരിക്കാനുള്ള സൗകര്യങ്ങളും നിര്‍മ്മിക്കണം . വിവിധ മത്സരങ്ങള്‍ ഇവിടെ നടത്താനുമാകുമെന്നും നാട്ടുകാർ പറഞ്ഞു
കടപ്പാട് :ജോമോന്‍ മണിമല ( മംഗളം )