ഈറോഡ്/ ഭര്‍ത്താവ് മദ്യപിച്ചെത്തി നിരന്തരമായി വഴക്കിടുന്നതിൽ പൊറുതി മുട്ടി യുവതിയും രണ്ട് മക്കളും ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ മാലയം പാളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മക്കള്‍ക്ക് വിഷം കലര്‍ത്തി ഭക്ഷണം നല്‍കിയതിന് ശേഷം യുവതിയും കഴിക്കുകയായിരുന്നു. ഭര്‍ത്താവുമായി വഴക്ക് കൂടിയതിനു പിന്നാലെയാണ് ഭാര്യ ഈ ക്രൂരത ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
മരിച്ച യുവതിയുടെ ഭര്‍ത്താവായ കെ പ്രഭു എന്നയാള്‍ കൂലിപ്പണിക്കാരനാണ്. ഇയാള്‍ തിങ്കളാഴ്ച മദ്യം വാങ്ങുന്നതിനായി ഭാര്യയോട് പണം ചോദിച്ചു. എന്നാല്‍ ഇതിന് പണം നല്‍കിയില്ലെന്ന് മാത്രമല്ല ഭാര്യ പി ശശികല (30) മദ്യപാനം നിര്‍ത്തണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്രഭു ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. ഭാര്യ പറഞ്ഞത് അംഗീകരിക്കാതെ പുറത്തു പോയി മദ്യം വാങ്ങിക്കൊണ്ടു വന്ന് കഴിക്കുകയായിരുന്നു.
ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് പ്രഭു ശശികലയുമായി വഴക്കിട്ടു. തുടര്‍ന്നായിരുന്നു ശശികല ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തി മകന്‍ നിതിന്‍ (12), മകള്‍ സുദര്‍ശന (10) എന്നിവര്‍ക്ക് നല്‍കിയതിന് ശേഷം സ്വയം കഴിച്ച് ഉറങ്ങാന്‍ കിടന്നത്. അര്‍ദ്ധരാത്രിയോടെ ഇവര്‍ മൂന്നുപേരും ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ മൂവരെയും ഈറോഡ് സിറ്റിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ എല്ലാവരും മരിക്കുകയായിരുന്നു.