കോടതിയില്‍ മാണിയുടെ പേര് പറഞ്ഞിട്ടില്ല; പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചു’; സഭയില്‍ നടന്നത് യുഡിഎഫ് സര്‍ക്കാരിനെതിരായ സമരമെന്ന് എ വിജയരാഘവന്‍




കെഎം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ വിജയരാഘവന്‍. സുപ്രീംകോടതിയില്‍ കെഎം മാണി എന്ന പേര് പരാമര്‍ശിച്ചിട്ടില്ലെന്നും കോടതിയിലെ കാര്യങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടത്. അഴിമതി സര്‍വ്വവ്യാപിയായി നടപ്പിലാക്കിയ സംവിധാനമാണ് യുഡിഎഫെന്നും അവരെ തള്ളിയാണ് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
എ വിജയരാഘവന്‍ പറഞ്ഞത്: ‘കോടതിയില്‍ കെഎം മാണിയുടെ പേര് പറഞ്ഞിട്ടില്ല. പരാമര്‍ശത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യമുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ വാര്‍ത്താ നിര്‍മാണ കേന്ദ്രങ്ങളായി മാറുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടത്. കെ എം മാണി കേരളത്തില്‍ ദീര്‍ഘകാല രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ്. അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തകനായിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നതാണ്. ഉയര്‍ന്ന വിഷയങ്ങളില്‍ മാണിക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഇല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരായിരുന്നു യുഡിഎഫിന്റേത്. അഴിമതി സര്‍വ്വവ്യാപിയായി നടപ്പിലാക്കിയ സംവിധാനമാണ് യുഡിഎഫ്. ആ യുഡിഎഫിനെ തള്ളിയാണ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ ഭാഗമായത്. മുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. നല്ല നിലയിലാണ് മുന്നണിയില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. പരസ്പര ബഹുമാനത്തോടെയാണ് മുന്നണിയിലെ ഘടകകക്ഷികള്‍ പ്രവര്‍ത്തിക്കുന്നത്. ആശയകുഴപ്പമുണ്ടാക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അവര്‍ തെറ്റായ രൂപത്തില്‍ സൃഷ്ടിച്ച വാര്‍ത്തയാണിത്.”

ഇന്നലെയാണ് അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ എം മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സംബന്ധിച്ച വാദത്തിനിടെയാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസ്റ്റര്‍ ജനറലുമായിരുന്ന രഞ്ജിത്ത് കുമാര്‍ കെ എം മാണിയ്‌ക്കെതിരെ നിലപാട് എടുത്തത്.
എംഎല്‍എമാര്‍ കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയത് അദ്ദേഹം അഴിമതിക്കാരന്‍ ആയതിനാലാണ്. ഈ പ്രതിഷേധമാണ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. സുപ്രധാനമായ ബജറ്റ്, ധന ബില്‍ അവതരണമാണ് കേരള നിയമ സഭയില്‍ തടസപ്പെട്ടത്. കേരള നിയമസഭയില്‍ നടന്ന കൈയ്യങ്കാളി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേസ് പരിഗണിക്കവെ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണമെന്നും കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി. എംഎല്‍എമാര്‍ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. പാര്‍ലമെന്റിലും ഇത്തരം നടപടികള്‍ ഉണ്ടാവുന്നുണ്ട്. ഇതിനോട് യോജിക്കാന്‍ കഴിയില്ല. സഭയില്‍ എംഎല്‍എമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ്. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എംഎല്‍എ വിചാരണ നേരിടുക തന്നെ വേണമെന്നും കേസ് പരിഗണിക്കവേ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചു.
ഇതിന് പിന്നാലെ അക്രമം എന്ത് സന്ദേശമാണ് നല്‍കിയതെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എം ആര്‍ ഷായും ചോദിച്ചിരുന്നു. ഇതിന് മറുപടി ആയാണ് ‘കെ എം മാണി അഴിമതിക്കാരന്‍ ആയിരുന്നു. അതിനാല്‍ ആണ് എംഎല്‍എ മാര്‍ നിയമസഭയില്‍ പ്രതിഷേധിച്ചത് എന്ന് അഭിഭാഷകന്‍ നിലപാട് എടുത്തത്. അതിനിടെ നിയസഭയിലുണ്ടായ കയ്യാങ്കളി സംബന്ധിച്ച കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്ന സര്‍ക്കാരിന്റെ ഹര്‍ജി പരിണിക്കുന്നത് സുപ്രീം കോടതി പതിനഞ്ചിലേക്ക് മാറ്റി.
Previous Post Next Post