ദുരൂഹ സാഹചര്യത്തിൽ കോട്ടയത്ത് വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


.
പാലാ: കിടപ്പുമുറിയിൽ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തോടനാൽ കരുവേൽ കുട്ടിച്ചന്റെ ഭാര്യ മോളിയാണ്‌ (51) മരിച്ചത്‌. ചൊവ്വാഴ്‌ച സന്ധ്യയോടെ ഭർത്താവ്‌ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവമെന്ന്‌ പറയുന്നു. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ഭർത്താവ്‌ കുട്ടിച്ചൻ എത്തി കിടപ്പുമുറിയുടെ വാതിൽ ഇലക്‌ട്രിക്‌ വാൾ ഉപയോഗിച്ച്‌ മുറിച്ച്‌ ഉള്ളിൽ കടന്നുനോക്കിയപ്പോഴാണ്‌ ഭാര്യയെ തൂങ്ങിയ നിലയിൽ കണ്ടത്‌. അടുത്തുള്ള ബന്ധുവീട്ടിൽനിന്ന്‌ കത്തി വാങ്ങി മൃതദേഹം തൂങ്ങിനിന്ന സാരി മുറിച്ച്‌ പുരയിടത്തിലെ ടാപ്പിംങ്‌ തൊഴിലാളിയുടെ സഹായത്തോടെ ചേർച്ചുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു.
മദ്യപാനവും മറ്റ്‌ സ്വഭാവ ദൂഷ്യങ്ങളുമുള്ള കുട്ടിച്ചൻ ഭാര്യയുമായി സ്ഥിരം കലഹിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. മോളിയുടെ കുടുംബവുമായും നല്ല ബന്ധത്തിലല്ല. അടുത്തുതന്നെ ബന്ധുക്കൾ ഉൾപ്പടെ താമസമുണ്ടെങ്കിലും ഇവരുമായി കുടുംബം സ്വരച്ചേർച്ചയിലായിരുന്നില്ല.
സംഭവമറിഞ്ഞ്‌ രാത്രിതന്നെ പാലാ പൊലീസ്‌ എത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അടുക്കള ഉൾപ്പെടെ അലങ്കോലമായ നിലയിലായിരുന്നു. ഇതേതുടർന്ന്‌ വീട്‌ സീൽ ചെയ്‌തിരുന്നു. ബുധനാഴ്‌ച ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരും വിരലടയാള വിദഗ്‌ദ്ധർ ഉൾപ്പെടെ ഫോറൻസിക്‌ വിദഗ്‌ദ്ധരും സാങ്കേതിക വിദഗദ്ധരും പൊലീസ്‌ ഡോഗ്‌സ്‌ക്വാഡും വീട്ടിൽ എത്തി തെളിവ്‌ ശേഖരിച്ചിട്ടുണ്ട്‌.
Previous Post Next Post