മുംബൈ / ലൈംഗിക പീഡനക്കേസില്‍ കുടുക്കുമെന്ന ഭീഷണിയില്‍ ഭയന്ന് രണ്ട് യുവാക്കാള്‍ ജീവനൊടുക്കി. ഔറംഗാബാദ് സില്ലോദില്‍ പാറാവുകാരായി ജോലി ചെയ്യുന്ന ധ്യാനേശ്വപ് ഷിര്‍സാദ് (20), യോഗേഷ് ഖിസ്‌തെ (23) എന്നിവരാണ് ജോലി സ്ഥലത്ത് തൂങ്ങിമരിച്ചത്. ഇവര്‍ ജോലി ചെയ്യുന്ന സില്ലോദിലെ ഫാമിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിയ യുവതിയേയും കൂടെയുള്ള രണ്ട് യുവാക്കളേയും തടഞ്ഞതിനെ തുടര്‍ന്നായിരുന്നു പീഡനക്കേസില്‍ കുടുക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയത്.
മരണത്തിന്റെ കാരണം വ്യക്തമാക്കി ഇവര്‍ കത്തെഴുതിവെച്ചിരുന്നു. ഇതില്‍ ഒരു യുവതിയും കൂടെയുണ്ടായിരുന്ന രണ്ടു പേരും തങ്ങളെ പീഡന കേസില്‍ കുടുക്കുമെന്ന് പറഞ്ഞതായും അങ്ങിനെ സംഭവിക്കുമ്പോള്‍ തങ്ങളുടെ മാതാപിതാക്കള്‍ വിഷമിച്ചിരിക്കുന്നത് കാണാനാകില്ലെന്നും അപമാനം സഹിക്കാനാകില്ലെന്നും എഴുതിവെച്ചാണ് ഇവര്‍ ജീവനൊടുക്കിയത്. ഈ കുറിപ്പ് യുവാക്കള്‍ വാട്‌സാപ്പ് സ്റ്റാറ്റസായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് കണ്ട് സുഹൃത്തുക്കളിലൊരാള്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാതായതോടെ ജോലി സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും മരിച്ചതായി കണ്ടത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് മൂന്ന് പേരെ പിടികൂടി. സ്‌കൂള്‍ ജീവനക്കാരനായ ഷെയ്ഖ് മോയിന്‍, ഷെയ്ഖ് മുസ്തഫ, ഇവരുടെ സുഹൃത്തായ യുവതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ചെന്ന് പറഞ്ഞ് വ്യാജ പരാതി കൊടുക്കുമെന്നും രണ്ടു പേരെയും പീഡനക്കേസില്‍ കുടുക്കുമെന്നു മുള്ള പ്രതികളുടെ ഭീഷണിയില്‍ പരിഭ്രാന്തരായാണ് യുവാക്കള്‍ ഗോഡൗണിൽ ജീവനൊടുക്കിയത്