കടബാധ്യത താങ്ങാനാവാതെ ക്ഷീരകര്‍ഷകന്‍ പണി പൂർത്തിയാകാത്ത സ്വന്തം വീട്ടിൽ ജീവനൊടുക്കി







തിരുവനന്തപുരം : കടബാധ്യത  താങ്ങാനാവാതെ ക്ഷീരകര്‍ഷകന്‍ ജീവനൊടുക്കി. മലയിന്‍കീഴ് വിളപ്പില്‍ശാല  മരയ്ക്കാട്ടുകോണം അഭിലാഷ് ഭവനില്‍ ശ്രീകാന്തിനെ ( അഭിലാഷ് -36) ആണ് പണി പൂര്‍ത്തിയാകാത്ത വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. 

രണ്ടു കിടപ്പുമുറിയും ഹാളും അടുക്കളയുമുള്ള പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഇക്കഴിഞ്ഞ ജുലൈ 11ന് ആണ് ശ്രീകാന്തും കുടുംബവും താമസം തുടങ്ങിയത്. വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെയാണ്  പണി തീരാത്ത  വീട്ടിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചത്. 

ബന്ധുക്കള്‍ മാത്രമുള്ള ചെറിയ ഗൃഹപ്രവേശനച്ചടങ്ങ് ആണ് നടന്നത്.  ഈ വീട്ടിലെ കിടപ്പുമുറിയിലാണ് ശ്രീകാന്തിനെ ജീവനൊടുക്കിയനിലയില്‍ കണ്ടത്. 

ബാങ്കില്‍ നിന്ന്  വായ്പ എടുത്തും പലരില്‍ നിന്ന് കടം വാങ്ങിയുമാണ്  വീട് നിർമാണം ഭാഗികമായി പൂർത്തിയാക്കിയത്. പശുവളർത്തൽ വഴിയാണ് വരുമാനം കണ്ടെത്തിയത്. പശുക്കളെ  ജീവനോപാധിയായി പരിപാലിച്ചിരുന്ന ശ്രീകാന്തിന് അതില്‍ രോഗം ബാധിച്ച്‌ അഞ്ചോളം പശുക്കള്‍ ചത്തത് തിരിച്ചടിയായി. ഇവയെ ഇന്‍ഷുർ ചെയ്തിരുന്നില്ല. ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് ശ്രീകാന്തിനെ എത്തിച്ചിരുന്നു.

ഇനി മൂന്നു പശുക്കളാണ് ശേഷിക്കുന്നത്. നാട്ടിലെ വീടുകളില്‍ പശുക്കളുടെ പാല്‍ കറക്കാന്‍ പോയിരുന്നെങ്കിലും കോവിഡ് വന്നതോടെ മുടങ്ങി. പലരും പ്രതിസന്ധികാരണം പശുക്കളെ വിറ്റതോടെ ശ്രീകാന്തിന് ജോലിയും നഷ്ടമായി.

പാട്ടത്തിന് ഭൂമിയെടുത്ത് മരച്ചീനി, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്തിരുന്നെങ്കിലും മഴയില്‍ വന്‍ നഷ്ടം ആണ് നേരിടേണ്ടി വന്നത്. കാരോട് ക്ഷീരസംഘത്തിലെ പശുക്കളെ പരിപാലിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് പിടിച്ചു നിന്നത്. വീട് വയ്ക്കാന്‍ എടുത്ത വായ്പ തിരിച്ചടവ് മുടങ്ങി. 10 ലക്ഷത്തിലേറെ രൂപയുടെ ബാധ്യത ഉള്ളതായാണ് ബന്ധുക്കള്‍ പറയുന്നത്. ശ്രീകാന്തിന്റെ മരണത്തോടെ അനാഥരായത് ഭാര്യയും  രണ്ട് ചെറു കുട്ടികളുമാണ്.
 
Previous Post Next Post