ലോകവും കാലവും മാറി; കേരളം മാത്രം മാറിയില്ല’; ഉപേക്ഷിക്കുന്നതല്ല ചവിട്ടി പുറത്താക്കുകയാണെന്ന് സാബു ജേക്കബ്




കേരള സര്‍ക്കാരിനെയും വ്യവസായ നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കിറ്റെക്‌സ് സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിച്ചിരുന്ന 3500 കോടിയുടെ നിക്ഷേപം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പ്രതികരണം. വ്യവസായം ആരംഭിക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള വാഗ്ദാനം സ്വീകരിച്ച് തെലങ്കാനയിലേക്കുള്ള യാത്രക്ക് മുന്നോടി മാധ്യമങ്ങളെ കാണുകയായിരുന്നു സാബു ജേക്കബ്. സ്വകാര്യ ജെറ്റ് വിമാനം ഉള്‍പ്പെടെ അയച്ചാണ് തെലങ്കാന കിറ്റെക്‌സ് എംഡിയെ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിട്ടുള്ളത്.
കേരളത്തിലെ രാഷ്ട്രീയ ചിന്താഗതി, സര്‍ക്കാറിന്റെ നിലപാട് എന്നിവ മാറിയിട്ടില്ലെങ്കില്‍ സംസ്ഥാനം വ്യവസായ മേഖലയില്‍ വലിയ പ്രത്യാഖാതം നേരിടേണ്ടി വരുമെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നല്‍കി. കേരളം വിട്ടാലും തനിക്കൊന്നും സംഭവിക്കാനില്ല മറ്റ് സംസ്ഥാനങ്ങളിലോ പുറം രാജ്യങ്ങളിലോ പോയി ബിസിനസ് ആരംഭിക്കാം. അതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ കാണുന്നത്. കേരളത്തില്‍ കിറ്റക്‌സ് നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല. ഒരാളും വിളിച്ചില്ല. പക്ഷേ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിമാരും വ്യവസായ മന്ത്രിമാവും ഉള്‍പ്പെടെ ബന്ധപ്പെട്ടു.
ഇന്നൊരു സ്വകാര്യ ജെറ്റ് വിമാനമാണ് തെലങ്കാന അയച്ചിരിക്കുന്നത്. ലോകം എത്ര മാറിയിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണിത്. കേരളം 50 വര്‍ഷം പിറകിലാണ്. ഇപ്പോളും പരമ്പാഗതമായാണ് ചിന്തിക്കുന്നത്. ലോകവും കാലവും മാറി; കേരളം മാത്രം മാറിയില്ല. താന്‍ കേരളം ഉപേക്ഷിക്കുന്നതല്ല ചവിട്ടി പുറത്താക്കുകയാണ്. അതില്‍ വിഷമമുണ്ട്. ഒരു വ്യവസായിക്ക് വേണ്ട മനസമാധാനം സംസ്ഥാനത്ത് കിട്ടിയില്ല. മൃഗത്തെ പോലെ വേട്ടയാടി. നാല്‍പത്തിയഞ്ച് ദിവസം ആരും തിരിഞ്ഞ് നോക്കിയില്ല. തന്റെ കാര്യമല്ല പുതു വ്യവസായികളുടെ ചെറുസംരഭകരെ രക്ഷിക്കാന്‍ ഇടപെടല്‍ വേണം കേരളത്തെ രക്ഷിക്കാന്‍ രംഗത്ത് ഇറങ്ങണം. ഇതാരോടും ഉള്ള പ്രതിഷേധമല്ല, നിവൃത്തികേട് കൊണ്ടാണ് പുറത്തേക്ക് പോവുന്നത്. തെലങ്കാന വ്യവസായ സൗഹൃദമായ സംസ്ഥാനമാണ്. അവരാണ് സജീവമായി ഇടപെട്ടത്. അവരുടെ വാഗ്ദാനം പരിശോധിച്ച ശേഷം മാത്രം മറ്റുള്ളവ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ തൊഴില്‍ മേഖല ദുര്‍ബലമാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. 61 ലക്ഷം സംസ്ഥാനത്ത് പുറത്ത് ജോലി ചെയ്യുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ 25 വര്‍ഷത്തിന് അപ്പുറം കേരളത്തില്‍ വയോധികര്‍ മാത്രമാവും. മലയാളികള്‍ക്ക് കേരളം വിട്ട് ജോലി ചെയ്യേണ്ട അവസ്ഥയാണ്. ജോലി ചെയ്യാന്‍ കേരളം വിടേണ്ടി വരുന്നത് എല്ലാവരുടെയും പ്രശ്‌നമാണ്. കേരളത്തിലെ രാഷ്ട്രീയ ചിന്താഗതി, സര്‍ക്കാറിന്റെ നിലപാട് എന്നിവ മാറിയിട്ടില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. എനിക്കൊന്നും സംഭവിക്കാനില്ല മറ്റ് സംസ്ഥാനങ്ങളിലോ പുറം രാജ്യങ്ങളിലോ പോയി ബിസിനസ് ആരംഭിക്കാം. അതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ കാണുന്നതെന്നും സാബു ജേക്കബ് വ്യക്തമാക്കുന്നു.


Previous Post Next Post