മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം പീഡനം; മുണ്ടക്കയത്തുകാർ ഉൾപ്പെടെ മുന്നുപേർ കൊല്ലത്ത് പിടിയിലായി



 

കൊല്ലം:  മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘത്തിലെ മൂന്ന് പേരെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.

 മുണ്ടക്കയം  പുഞ്ചവയല്‍ സ്വദേശികളായ ചലഞ്ച് എന്ന ഷൈന്‍ (20), ചൊള്ളമാക്കല്‍ വീട്ടില്‍ ജോബിന്‍(19), ചാത്തന്നൂര്‍ സ്വദേശിയായ 17 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.

സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ നമ്പര്‍ ശേഖരിക്കുന്ന സംഘം പെണ്‍കുട്ടികളുടെ ഫോണിലേക്ക് മിസ്ഡ് കോള്‍ ചെയ്താണ് ഓപ്പറേഷന്‍ തുടങ്ങുന്നത്.

തിരിച്ചു വിളിക്കുന്നതോടെ സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് അശ്ലീല ചര്‍ച്ചകള്‍ നടക്കുന്ന വിവിധ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കുകയും നമ്പരുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യുന്നു.
സ്റ്റേഷന്‍ പരിധിയിലെ 15 കാരിയെ ഇത്തരത്തില്‍ വലയിലാക്കിയത് ചാത്തന്നൂര്‍ സ്വദേശിയായ 17 കാരനാണ്. ലഹരി മരുന്നുകള്‍ക്കും മൊബൈല്‍ ഗെയിമുകള്‍ക്കും അടിമയായ ഇയാള്‍ വഴിയാണ് എരുമേലി സ്വദേശികളായ പ്രതികള്‍ക്ക് പെണ്‍കുട്ടിയുടെ നമ്പര്‍ ലഭിച്ചത്. ഇവര്‍ വീഡിയോ കോളിലൂടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് പതിവായി.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വിവരം ചോദിച്ചറിയുകയും പോലീസിനെ സമീപിക്കുകയും ചെയ്തു. പോക്‌സോ, ഐ.ടി. ആക്ടുകള്‍ പ്രകാരം കേസെടുത്ത പള്ളിക്കല്‍ പോലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇവരില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ സംഘം വലയിലാക്കിയതായുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഇത്തരത്തില്‍ വശീകരിച്ച് പീഡനത്തിനടക്കം ഉപയോഗിക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന് പോലീസ് പറഞ്ഞു.

പള്ളിക്കല്‍ എസ്.എച്ച്.ഒ. പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. എം.സഹില്‍, വിജയകുമാര്‍, ഉദയകുമാര്‍, സി.പി.ഒ. രാജീവ്, ബിനു, ശ്രീരാജ്, പ്രസേനന്‍, രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.


Previous Post Next Post