കഴുത്തറുത്ത നിലയിൽ ഫ്ളാറ്റിനകത്ത് യുവതിയെ കണ്ടെത്തി; മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കാണാനില്ല

മംഗളൂരു: ഉഡുപ്പിയിലെ ഫ്ളാറ്റിനകത്ത് യുവതിയെ കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
ഗംഗോളി സ്വദേശിയായ വിശാല ഗനിഗ(35)യുടെ മൃതദേഹമാണ് ബ്രഹ്മാവർ ഉപ്പിനാക്കോട്ടെ ഫ്ളാറ്റിൽ കണ്ടെത്തിയത്. ഇവർ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിദേശത്തുനിന്നെത്തിയ വിശാല അച്ഛനൊപ്പം ഉഡുപ്പി ബ്രഹ്മാവറിലെ ഫ്ളാറ്റിലെത്തിയതാണ്. ബാങ്കിൽ പോകണമെന്നു പറഞ്ഞ് ഇവർ ഫ്ളാറ്റിൽ തങ്ങുകയും അച്ഛൻ ഗംഗോളിയിലേക്ക് മടങ്ങുകയും ചെയ്തു. അടുത്ത ദിവസവും വിശാലയെ കാണാഞ്ഞതിനെത്തുടർന്ന് ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല.
തുടർന്ന് അച്ഛൻ തിങ്കളാഴ്ച വൈകുന്നേരം ഫ്ളാറ്റിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടത്.
ഉഡുപ്പി എസ്.പി. എൻ.വിഷ്ണുവർധൻ, ഡി.എസ്.പി. കുമാരചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഫ്ളാറ്റിലെത്തി അന്വേഷണം നടത്തി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന് നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
മൃതദേഹം കിടന്ന മുറിയിലെ മേശയിൽ രണ്ട് കാപ്പിക്കപ്പുകൾ കണ്ടതിനാൽ വിശാലയ്ക്ക് പരിചയമുള്ള ആരോ ഫ്ളാറ്റിൽ വന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇവരുടെ ഫോൺ കോളുകളും പരിശോധിച്ചുവരികയാണ്.


Previous Post Next Post