റ്റിജോ ഏബ്രഹാം
ന്യൂസ് ബ്യൂറോ കുവൈറ്റ്
കുവൈത്ത് സിറ്റി : കുവൈത്തിൽ ഓഗസ്ത് ഒന്നു മുതൽ വിദേശികളുടെയും സ്വദേശികളുടെയും പ്രവേശനവും പുറത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് സിവിൽ വ്യോമയാന അധികൃതർ വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.കുവൈത്തിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് ഏർപ്പെടുത്തിയ നിബന്ധനകൾ ഇവയാണു.
* കുവൈത്തിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കി നാട്ടിലേക്ക് പോയി തിരികെ എത്തുന്നവരുടെ ഇമ്മ്യൂൺ / കുവൈറ്റ് മൊബെയിൽ ഐ.ഡി. ആപ്പിൽ നിറം പച്ച ആയിരിക്കണം.
* രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂർ സാധുതയുള്ള പി. സി. ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കണം.കോവിഡ് രോഗ ലക്ഷണങ്ങൾ ഉണ്ടായിരിക്കരുത്.
* കുവൈത്ത് അംഗീകൃത വാക്സിനുകളായ ഫൈസർ, ഓക്സ്ഫോർഡ് / ആസ്ട്ര സേനേക്ക, മോഡേർണ മുതലായ ഏതെങ്കിലും ഒരു വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കണം.ജോൺസൺ & ജോൺസൺ വാക്സിൻ ആണെങ്കിൽ ഒരു ഡോസ് പൂർത്തിയാക്കിയാൽ മതി.
* വാക്സിനേഷൻ സർട്ടിഫിക്കറ്റ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ റെജിസ്റ്റർ ചെയ്യുകയും അംഗീകാരം ലഭിക്കുകയും ചെയ്യണം.
* Shlonik ആപ്പിലും Kuwait mosafir പ്ളേറ്റ് ഫോമിലും യാത്രക്കാരുടെ വിവരങ്ങൾ റെജിസ്റ്റർ ചെയ്യണം.
* രാജ്യത്ത് എത്തിയാൽ വിമാനതാവളത്തിൽ വെച്ച് പി. സി. ആർ. പരിശോധനക്ക് വിധേയരാകേണ്ടതാണു.ഇതിനു ശേഷം ഒരാഴ്ചത്തെ ഹോം ക്വാറന്റൈൻ അനുഷ്ഠിക്കണം. ഇതിനു മുമ്പായി ക്വാറന്റൈൻ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം ചെലവിൽ പി. സി. ആർ. പരിശോധന നടത്തി ഫലം നെഗേറ്റെവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണു.ഓഗസ്റ്റ് ഒന്ന് മുതൽ
വിദേശികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് കഴിഞ്ഞ മാസം 17 നു മന്ത്രി സഭാ തീരുമാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിദേശികൾക്ക് നേരിട്ട് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമോ എന്ന കാര്യത്തിൽ ഇത് വരെ അനിശ്ചിതത്തം നില നിൽക്കുകയായിരുന്നു. പുതിയ തീരുമാന പ്രകാരം മേൽ പറഞ്ഞ നിബന്ധനകൾ പൂർത്തിയാക്കി സാധുവായ താമസരേഖയുള്ള എല്ലാവർക്കും രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാം.എന്നാൽ വാക്സിനേഷൻ സർട്ടിഫികറ്റ് റെജിസ്ട്രേഷൻ ചെയ്ത മലയാളികൾ അടക്കം ഭൂരിഭാഗം പേർക്കും ഇത് വരെ അംഗീകാരം ലഭിച്ചിട്ടില്ല.ഇത് പരിഹരിക്കപ്പെട്ടാൽ മാത്രമേ വിദേശികളുടെ തിരിച്ചു വരവ് പൂർണ്ണമായും സാധ്യമാകുകയുള്ളൂ.