15 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും നൽകിയിട്ടും സ്ത്രീധന പീഡനം; യുവതി തൂങ്ങിമരിച്ചു





ചെന്നൈ: സ്ത്രീധന  പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. ചെന്നൈയ്ക്ക് സമീപം സേലയൂർ സ്വദേശി സ്നേഹ (19)ആണ് തൂങ്ങി മരിച്ചത്. ഭർത്താവ് പ്രമോദി (25)നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

എട്ടുമാസംമുമ്പാണ് സ്നേഹയും പ്രമോദും വിവാഹിതരായത്. വിവാഹസമയം സ്ത്രീധനമായി പെൺവീട്ടുകാർ 15 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും കൈമാറിയിരുന്നതായി പറയുന്നു.

സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ പ്രമോദ് മദ്യപിച്ചെത്തി സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് സ്നേഹയെ നിരന്തരം മർദ്ദിക്കുക പതിവായിരുന്നു. ഇതു സഹിക്കാൻ പറ്റാതായപ്പോൾ രണ്ടാഴ്ചമുമ്പ് പ്രമോദിന്റെ താംബരത്തെ വീട്ടിൽനിന്ന് സ്നേഹ സ്വന്തംവീടായ സേലയൂരിലേക്ക് പോയി.

കഴിഞ്ഞ ദിവസം രാത്രി പ്രമോദ് ഫോണിലൂടെ വിളിച്ച്  സ്നേഹയുമായി സംസാരിച്ചിരുന്നു. അതിനുശേഷം മുറിയിൽക്കയറി വാതിലടച്ച സ്നേഹ തിങ്കളാഴ്ച രാവിലെയായിട്ടും വാതിൽ തുറന്നില്ല. സംശയംതോന്നിയ മാതാപിതാക്കൾ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ സ്നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്നേഹയുടെ അച്ഛൻ രവിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രമോദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആർ.ഡി.ഒ അന്വേഷണത്തിനുശേഷം നടപടികൾ സ്വികരിക്കുമെന്ന് പോലീസ് അറിയിച്ചു.

أحدث أقدم