സോഷ്യല്‍ മീഡിയ സൗഹൃദവലയില്‍ കുടുങ്ങി തൃശൂര്‍ സ്വദേശിനികളായ സ്ത്രീകള്‍ക്ക് നഷ്ടമായത് 60 ലക്ഷം.


തൃശൂര്‍/ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട സുഹൃത്ത് മൂന്ന് സ്ത്രീകളില്‍ നിന്നായി അറുപത് ലക്ഷം തട്ടിയെടുത്തു. യൂറോപ്പില്‍ നിന്ന് വിലകൂടിയ സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും ഇതു കൈപ്പറ്റാന്‍ കസ്റ്റംസ് നികുതി അടയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് തൃശൂര്‍ സ്വദേശിനികളായ മൂന്നുപേരെ പറ്റിച്ചത്. ഇവരിലൊരാള്‍ ഭൂമി വിറ്റും സ്വര്‍ണം പണയം വച്ചുമാണ് 30 ലക്ഷം രൂപ നല്‍കിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്ത്രീകളുടെ പ്രൊഫൈല്‍ മാസങ്ങളോളം നിരീക്ഷിച്ച ശേഷം ഇവര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഇതിനകം ഇവരുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിത ശൈലിയും തട്ടിപ്പുകാര്‍ തിരിച്ചറിഞ്ഞിരിക്കും. ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിക്കുകയും വിശ്വാസം ആര്‍ജിച്ച ശേഷം വാട്‌സാപ് നമ്പര്‍ വാങ്ങി സൗഹൃദം ദൃഢമാക്കുകയുമാണ് ചെയ്യുക. തുടര്‍ന്നാണ് തട്ടിപ്പിന്റെ തുടക്കം.
ഇവര്‍ തട്ടിപ്പുകാരെ പരിചയപ്പെടുത്തുക തങ്ങള്‍ യൂറോപ്പിലോ അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടര്‍, ബിസിനസുകാരന്‍, സോഫ്റ്റ്‌വെയര്‍ കമ്പനി ഉടമ തുടങ്ങിയ പേരുകളിലാകും. തുടര്‍ന്ന് ഇരകളുടെ ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങള്‍ മനസ്സിലാക്കി യൂറോപ്പില്‍ നിന്നു സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കും. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന പേരിലൊരു ഫോണ്‍ വിളി ഇരകള്‍ക്ക് ലഭിക്കുക.

ഒരു പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്നും പ്രോസസിങ് ഫീസ് ആയി ചെറിയ തുക അടയ്ക്കണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥ ചമയുന്നയാള്‍ ആവശ്യപ്പെടും. ഈ തുക ഇര കൈമാറിക്കഴിയുമ്പോഴാണ് യഥാര്‍ഥ തട്ടിപ്പ് മറനീക്കുക. പാഴ്‌സല്‍ സ്‌കാന്‍ ചെയ്തപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍, ലക്ഷങ്ങള്‍ വിലയുള്ള വാച്ച്, ഐ ഫോണ്‍, 50,000 ബ്രിട്ടീഷ് പൗണ്ട് എന്നിവ കണ്ടതായും ഇവക്ക് കോടികളുടെ മൂല്യമുണ്ടെന്നും ഇരകളെ ഇവര്‍ പറഞ്ഞ് വിശ്വസിപ്പിക്കും.
ഇവയുടെ കസ്റ്റംസ് നികുതി ഇനത്തില്‍ 30 ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടും. ലഭിക്കാനിരിക്കുന്ന കോടികളോര്‍ത്ത് പണം അടയ്ക്കുന്നതോടെ ചതിക്കപ്പെടുകയാണ് ചെയ്യുക. ഇത്തരത്തില്‍ ഒട്ടേറെ പേര്‍ ചതിക്കപ്പെടുന്നുണ്ട്. അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകളൊന്നും കാര്യമാക്കാതെ നിരവധി പേരാണ് ലക്ഷങ്ങള്‍ നഷ്ടമായി പരാതിയുമായി കഴിയുന്നത്.
Previous Post Next Post