കോട്ടയം: പാമ്പാടിയിൽ കാറിൽ കയറ്റിക്കൊണ്ടുപോയി പതിന്നാലുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എൽ. സജിമോന്റെ മേൽനോട്ടത്തിൽ പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു. ശ്രീജിത്ത്, മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഞായറാഴ്ച വയറുവേദനയുമായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. അഞ്ചരമാസം പ്രായമായ ഗർഭസ്ഥശിശു മരിക്കുകയും ചെയ്തു. മൃതദേഹത്തിൽ നിന്ന് ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിൾ ശേഖരിച്ച ശേഷം കോട്ടയം നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു. കുട്ടിയുടെ മൊഴി പ്രകാരം പൊലീസ് പറയുന്നത്: പതിനാലുകാരിയും പന്ത്രണ്ടുകാരനായ സഹോദരനും പാമ്പാടിയിലെ വീട്ടിൽ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പിതാവ് നേരത്തെ മരിച്ചുപോയി. മാതാവ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. കോവിഡ് പ്രതിസന്ധിയെതുടർന്ന് ഇവരുടെ അമ്മയുടെ ജോലി നഷ്ടമായി. തുടർന്ന് പാമ്പാടിയിലെ മീൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു. പതിന്നാലുകാരിയും സഹോദരനും ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച് സമീപത്തെ കടകളിൽ വിൽപ്പന നടത്തിയിരുന്നു. ഏപ്രിൽ 16 ന് പെൺകുട്ടി തനിച്ചാണ് സാധനങ്ങൾ വിൽക്കുന്നതിനായി മണർകാട് ഭാഗത്ത് എത്തിയത്. തുടർന്ന് പ്രദേശത്തെ കടകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി വിൽപ്പന നടത്തി.
ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മണർകാട് ജങ്ഷനിൽ നിൽക്കെ ചുവന്ന കാറിലെത്തിയ അപരിചിതൻ കരകൗശലവസ്തുക്കൾ വാങ്ങാമെന്നും പണം വീട്ടിലാണെന്നും കൂടെ വന്നാൽ തരാമെന്നും പറഞ്ഞു. കുട്ടിയെ കയറ്റി കാർ തിരുവഞ്ചൂർ ഭാഗത്തേക്ക് ഓടിച്ചു പോയി.
ഇടക്ക് ഹോട്ടലിൽ കയറി ഇരുവരും ഭക്ഷണം കഴിച്ചു. തിരികെ മടങ്ങുന്നതിനിടെ ഇയാൾ ചോക്ക്‌ലേറ്റും മാംഗോ ജ്യൂസും നൽകി. ഇതുകഴിച്ചയുടൻ പെൺകുട്ടി മയങ്ങിപ്പോയി. വൈകിട്ട് അഞ്ചു മണിയോടെ ഉണർന്നപ്പോൾ കാർ മണർകാട് ബസ് സ്റ്റോപ്പിലായിരുന്നു. തുടർന്ന് ബസിൽ കയറി വീട്ടിലെത്തി. പിന്നീട് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഞായറാഴ്ച വയറുവേദനയെതുടർന്നാണ് ഈ വയറു വേദനയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്നും അമിതമായ രക്തസ്രാവം ഉണ്ടെന്നും കണ്ടെത്തി. തുടർന്ന് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.