പത്തനംതിട്ട / നടവഴി വീതി കൂട്ടി നൽകാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഗുണ്ടാ സ്റ്റൈൽ ഇടപെടൽ. തന്റെ ഭൂമി വെറുതെ നൽകില്ലെന്ന് പറഞ്ഞ വയോധികനെ അര്‍ദ്ധരാത്രിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെട്ടിപ്പരുക്കേല്‍പ്പിച്ചു. വഴിത്തര്‍ക്കത്തിന്റെ പേരിലാണ് 72 വയസുകാരനെ അര്‍ധരാത്രി കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ചുവിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കു കയായിരുന്നു.
തെങ്ങേരി പുതിരിക്കാട്ട് സ്വദേശി രമണനാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റടക്കം 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. രമണന്റെ വീടിനുമുകളിലേക്ക് ആക്രമിസംഘം കല്ലെറിഞ്ഞു. വീടിന്റെ മതില്‍ പൊളിച്ചുമാറ്റി. ഇതൊക്കെ നടക്കുമ്പോൾ പോലീസ് ദൃക്സാക്ഷികളായി നോക്കി നിൽക്കുകയായിരുന്നു എന്നാണ് ആക്ഷേപം.
വീടിനു പിറകിലുള്ള വഴി മൂന്നടി വീതിയില്‍ ആറുകുടുംബങ്ങള്‍ക്ക് ഉപയോഗിക്കാനായി 21 വര്‍ഷം മുന്‍പ് കരാര്‍ എഴുതിയിരുന്നതാണ്. ഈ വഴി വീതി കൂട്ടിനല്‍കണമെന്നാവശ്യ പ്പെട്ടാണ് അക്രമസംഘം രമണനെ ആക്രമിച്ചത്. തുടര്‍ന്ന് വീടിന്റെ മതില്‍ പൊളിച്ചുമാറ്റു കയും ചെയ്തു. പൊലീസുകാര്‍ ഈ സമയത്ത് സ്ഥലത്തെത്തിയെങ്കിലും മതില്‍ പൊളിക്കുന്നത് നോക്കി നിന്നെന്നാണ് പരാതി. കൈക്ക് വെട്ടേറ്റ രമണനെ പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.