ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് വൈവാഹിക ബലാത്സംഗം: ഹൈക്കോടതി



കൊച്ചി/ ഭാര്യയുടെ അനുമതിയില്ലാതെയും ഇഷ്ടത്തിന് വിരുദ്ധമായും ലൈംഗീക വേഴ്ചയില്‍ ഏര്‍പ്പെട്ടാല്‍ അത് വൈവാഹിക ബലാത്സംഗമായി കണക്കാക്കാമെന്ന് കേരള ഹൈക്കോടതി. വിവാഹ മോചനം അവകാശപ്പെടാന്‍ സ്ത്രീക്ക് ഇതിനാല്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഭര്‍ത്താവ് ക്രൂരമായി പെരുമാറുന്നെന്ന് കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹരജി സ്വീകരിച്ച കുടുംബ കോടതിയുടെ വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിഗമനത്തിലെത്തിയത്.
സ്വന്തം ശരീരത്തിനുമേല്‍ വ്യക്തികള്‍ക്ക് സ്വകാര്യതാ അവകാശമുണ്ട്. അതിനുമേലുള്ള കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് സ്വകാര്യതയെ ലംഘിക്കലാണെന്നും കോടതി പറഞ്ഞു. സമ്പത്തിനോടും ലൈംഗികതയോടുമുള്ള ഭര്‍ത്താവിന്റെ അടങ്ങാത്ത ത്വര ഭാര്യയെ വിവാഹമോചനം നേടാന്‍ പ്രേരിപ്പിക്കും.
ഭര്‍ത്താവിന്റെ തന്നിഷ്ടവും വഷളന്‍ പെരുമാറ്റവും സാധാരണ ദാമ്പത്യ ജീവിതത്തിന്റെ ഭാഗമായി കണക്കാക്കാനും ആവില്ല. കോടതി പറഞ്ഞു. ജീവിതപങ്കാളിയുടെ സമ്പത്തിനോടും ലൈംഗികതയ്ക്കുമുള്ള അടങ്ങാത്ത പ്രേരണയും ക്രൂരതയ്ക്ക് തുല്യമാണെന്നും ഭര്‍ത്താവിന്റെ അപ്പീല്‍ തള്ളിക്കൊണ്ട് ജസ്റ്റിസ് എ മുഹമ്മദ് മുസ്തക്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
Previous Post Next Post