ഈദ് ഗുലിന്റെ പാക് ബന്ധം പരിശോധിക്കുകയാണ് ഇനി ലക്ഷ്യം. ഇതിനായി ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഈദ് ഗുൽ കൊച്ചിയിലേക്കുള്ള പാക് റിക്രൂട്ട്മെന്റാണോയെന്നും പരിശോധിക്കും. കൊച്ചി കപ്പൽ ശാലയിൽ ഐഎന്‍എസ് വിക്രാന്തിന്റെ പണികൾ നടക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങള്‍ ശേഖരിച്ചോയെന്നതാണ് പ്രധാനമായും തെളിയിക്കേണ്ടത്. ആദ്യഘട്ട ചോദ്യം ചെയ്യലിനോട് ഈദ് ഗുല്‍ കാര്യമായി സഹകരിച്ചിരുന്നില്ല.
കൊച്ചിൻ ഷിപ്പ്‌യാർഡിൽ അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്ന ഈദ് ഗുൽ അറസ്റ്റിലാകുന്നത് കഴിഞ്ഞ മാസമാണ്. അഫ്ഗാൻ സ്വദേശിയാണ് ഈദ് ഗുൽ. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.
സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.