ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ റെയിൽവേ വിഹിതത്തിൽ കേരളത്തിന് അനുവദിച്ചത് 1085 കോടി രൂപ. തിരുവനന്തപുരം-കന്യാകുമാരി, കോട്ടയം-എറണാകുളം പാത ഇരട്ടിപ്പിക്കലിനാണ് കൂടുതൽ തുകയും മാറ്റിവച്ചിരിക്കുന്നത്.
തിരുവനന്തപുരം-കന്യാകുമാരി(86.56 കി.മീ.)- 393.5 കോടി, കുറുപ്പന്തറ-ചിങ്ങവനം (26.54 കി.മീ.)- 50.94 കോടി, ചെങ്ങന്നൂർ-ചിങ്ങവനം (26.5 കി.മീ.) - 11.99 കോടി), അമ്പലപ്പുഴ-ഹരിപ്പാട് (18.13 കി.മീ.)- 10.16 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
കൊല്ലം- തിരുനെൽവേലി ഗേജ് മാറ്റത്തിന് 10 കോടിയും മാറ്റിവച്ചിട്ടുണ്ട്.
നാലു പാതകളുടെ വൈദ്യുതീകരണത്തിനും തുക അനുവദിച്ചിട്ടുണ്ട്. പാതകളുടെ സുരക്ഷാസംവിധാനത്തിന് എട്ടു കോടിയും സിഗ്നൽ ആധുനികവത്കരണത്തിന് 29.2 കോടിയും അനുവദിച്ചിട്ടുണ്ട്.
മുപ്പതോളം സ്റ്റേഷനുകളിൽ യാത്രക്കാർക്കായി ലിഫ്റ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും തുക വകയിരുത്തി. തിരുവനന്തപുരം കൊച്ചുവേളിയിലെ ടെർമിനൽ വികസനത്തിന് തുക അനുവദിച്ചിട്ടുണ്ട്.