സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിലേക്ക്; 47 ലക്ഷത്തോളം വിദ്യാർഥികൾ നാളെ സ്കൂളിലേക്ക്

 


തിരുവനന്തപുരം∙ സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർഥികൾ തിങ്കളാഴ്ച സ്‌കൂളുകളിലെത്തും. 

ഒന്നു മുതൽ പത്തു വരെ 38 ലക്ഷത്തിൽപരം വിദ്യാർഥികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർഥികളും വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർഥികളുമാണുള്ളത്.

ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തോളം അധ്യാപകരും ഇരുപത്തിരണ്ടായിരത്തോളം അനധ്യാപകരും സ്‌കൂളുകളിലുണ്ട്. ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ ഒരു ലക്ഷത്തിഅമ്പതിയേഴായിരത്തിൽപരം അധ്യാപകരും ഹയർ സെക്കൻഡറിയിൽ മുപ്പത്തിനായിരത്തിൽപരം അധ്യാപകരും വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂവായിരത്തി തൊള്ളായിരത്തോളം അധ്യാപകരുണ്ട്.

പ്രീപ്രൈമറി സ്‌കൂളുകളിലും കുട്ടികൾ എത്തുന്നുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെ ക്ലാസുകൾ ഉണ്ടാകും. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യും.
ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 

സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. മാർഗരേഖ നിർദേശിച്ച പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സ്കൂൾ നടത്തിപ്പെന്നു മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നു മന്ത്രി പറഞ്ഞു.


Previous Post Next Post