അന്നനാളത്തിൽ സേഫ്റ്റി പിൻ; 8 മാസം പ്രായമായ കുഞ്ഞ് ജീവിതത്തിലേക്ക്






കഞ്ഞിൻ്റെ എക്സ്റേ ചിത്രം

മുളങ്കുന്നത്തുകാവ്( തൃശ്ശൂർ): സൂചി വിഴുങ്ങിയതിനെ തുടർന്ന് അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് അസുഖം ബാധിച്ച് അത്യാസന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച എട്ടു മാസം പ്രായമായ ആൺകുഞ്ഞ് ഡോക്ടർമാരുടെ കരുതലിൽ ജീവിതത്തിലേക്ക്. ശ്രമകരമായ ദൗത്യത്തിലൂടെ ഡോക്ടർമാർ സേഫ്റ്റി പിൻ പുറത്തെടുത്ത് ചികിത്സ നൽകിയ കുഞ്ഞ് കോവിഡിനെയും കീഴ്പ്പെടുത്തിയാണ് ജീവിതത്തിലേക്കു തിരികെ എത്തിയത്.
പ്രതീകാത്മക ചിത്രം

കഴിഞ്ഞ മാസം 19 ന് മണ്ണുത്തി വല്ലച്ചിറ വീട്ടിൽ വിനോദ് - ദീപ ദമ്പതികളുടെ മകനെ അബോധാവസ്ഥയിലാണ് ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പ്രതിരോധ കുത്തിവയ്പിന് കൊണ്ടുപോയപ്പോൾ കുഞ്ഞ് രക്തം ഛർദ്ദിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു വശം തളർന്ന് അബോധാവസ്ഥയിലായി.

പരിശോധനയിൽ തലച്ചോറിന്റെ പ്രവർത്തനം തകരാറിലാണെന്നു തിരിച്ചറിഞ്ഞു. വെന്റിലേറ്റർ സഹായം നൽകി ജീവൻ നിലനിർത്താനായിരുന്നു ആദ്യശ്രമം. തുടർന്ന് നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലച്ചോറിൽ പഴുപ്പ് കണ്ടെത്തി. ഇതിനിടെ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിന് ശസ്ത്രക്രിയ അസാധ്യമായതിനാൽ തലച്ചോറിൽ നിന്ന് പഴുപ്പ് കുത്തിയെടുത്തു. 30 മില്ലി ലീറ്റർ പഴുപ്പാണ് നീക്കിയത്.

തുടർന്നുള്ള പരിശോധനയിലാണ് അന്നനാളത്തിൽ സൂചി കണ്ടെത്തിയത്. മൂന്നാഴ്ചത്തെ പരിചരണത്തിനു ശേഷം ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നതിനും ഭക്ഷണം ഇറക്കുന്നതിനും കഴിയുന്നുണ്ട്. ഡോ.ടി.എ. ഷീല, ഡോ.ദീപ അനിരുദ്ധൻ, ഡോ.ആർ.ബിജു കൃഷ്ണൻ, ഡോ.ജിയോ സെനിൽ, ഡോ.ജിതിൻ, ഡോ.അമോൽ ഡാഗേ, ഡോ.ഷാഹിദ്, ഡോ.ശശികുമാർ എന്നിവരടങ്ങിയ സംഘമാണ് ചികിത്സിച്ചത്.


Previous Post Next Post