കുട്ടികളുടെ ആശങ്കകൾക്ക് കാതോർത്ത് കേരളാ പൊലീസ്; ആശ്വാസമായി ‘ചിരി’



തിരുവനന്തപുരം ∙ കുഞ്ഞു മനസ്സുകൾക്ക് ആശ്വാസം പകരുകയാണ് കേരള പൊലീസിന്റെ ‘ചിരി’.  ഇതുവരെ ഈ ‘ചിരി’യുടെ മധുര‍മറിഞ്ഞത് 25,564 പേരാണ്. പൊലീസിന്റെ ‘ചിരി’ എന്നാൽ കുട്ടികൾക്കായുള്ള ഒരു ഹെൽപ് ഡസ്‌ക്കാണ്. 

കുട്ടികളുടെ ആശങ്കകൾക്കു കാതോർ‍ക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ‘ചിരി’യുടെ തുടക്കം. 2020ൽ ലോ‍ക്ഡൗൺ കാലത്ത് തുടങ്ങിയ ‘ചിരി’ ഹെൽപ് ഡസ്‌ക്കിൽ 10,002 കുട്ടികൾ വിളിച്ചത് പല പ്രശ്‌‍നങ്ങളും പങ്കു വയ്ക്കാനാണ്. 15,562 പേർ വിവിധ അന്വേഷണങ്ങൾ‍ക്കായാണ് വിളിച്ചത്. ഓൺലൈൻ പഠനം പോ‍ര, സ്‌കൂ‍ളിൽ പോയി കൂട്ടുകാരെ കാണണം, കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കു‍ന്നതിന്റെ സങ്കടം.... ‘ചിരി’-യിലേക്ക് വിളിച്ച കുട്ടികളുടെ പരാതി ലിസ്റ്റ് ഇങ്ങനെ നീളുന്നു.

കുട്ടികൾ മാത്രമല്ല, രക്ഷിതാക്കളും

11 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളാണു കൂടുതലായും ഹെൽപ് ഡസ്‌ക്കിലേക്കു വിളിച്ചത്. 11 ൽ താഴെ പ്രായമുള്ള കുട്ടികൾക്കു വേണ്ടി രക്ഷിതാക്കളും വിളിക്കുന്നുണ്ട്.
മുതിർന്നവർ നിസ്സാരമായി കാണുന്ന പല കാര്യങ്ങളും കുട്ടികളുടെ മന‍സ്സിനെ വലിയ രീതിയിൽ ഉല‍യ്ക്കുമെന്നതു കാണാതെ പോകാൻ കഴിയില്ലെന്ന നരീക്ഷണത്തിനൊടുവിലാണ് കേരള പൊലീസ് ഇത്തരമൊരു സംവിധാനം ആരംഭിച്ചത്. 

വിളിക്കൂ....9497900200

ഹെൽപ് ഡസ്‌ക്കിന്റെ സഹായത്തിനായി 9497900200 എന്ന നമ്പറിൽ വിളിച്ച്  കുട്ടികൾക്ക് അവരുടെ പ്രയാസങ്ങളും ആശങ്കകളും എപ്പോൾ വേണമെങ്കിലും പങ്കു‍വയ്ക്കാം. കുട്ടികളുടെ മൊബൈൽ ഫോൺ അഡിക‍്ഷൻ കുറയ്ക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കളിൽ ഏറിയപങ്കും  ‘ചിരി’ ഹെൽപ് ഡ‍സ്കിൽ വിളിക്കാറുള്ളത്.

‘ചിരി’ ഹെൽപ്‌ലൈൻ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയിലും 20 പേരടങ്ങിയ മെന്റർ ടീം പ്രവർത്തിക്കുന്നുണ്ട്. മനഃശാ‍സ്ത്രഞ്ജർ, പരിശീലനം ലഭിച്ച സ്റ്റുഡന്റ് പൊലീസ് കെഡറ്റ് അംഗങ്ങളായ വിദ്യാർ‍ഥികൾ തുടങ്ങിയവരാണു ഫോണിലൂടെ കുട്ടികൾക്ക് ആശ്വാസം പകരുന്നത്.

 ഹെൽപ് ലൈനിൽ ലഭിക്കുന്ന കോളുകൾ തരം തിരിച്ച് അതതു ജില്ലകളിലേക്ക് കൈമാറും.
ഇവർ കുട്ടികളെ വിളിച്ച് സൗഹൃദ സംഭാഷണം അല്ലെങ്കിൽ കൗൺസലിങ് ഉറപ്പാക്കുന്ന തരത്തിലാണു പ്രവർത്തനം. 
Previous Post Next Post