'വാവ സുരേഷ് പരിചയ സമ്പന്നന്‍, പക്ഷേ അതുപോര'; പാമ്പിനെ പിടിക്കാന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് വനംവകുപ്പ്






കൊച്ചി: വാവ സുരേഷ് പാമ്പു പിടിത്തക്കാര്‍ക്കായുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് വനംവകുപ്പ്. പരിശീലന പരിപാടിയില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്കു മാത്രമേ പാമ്പിനെ പിടിക്കാന്‍ അനുമതിയുള്ളൂവെന്നും വകുപ്പ് വ്യക്തമാക്കി.

വാവാ സുരേഷ് അനുഭവ പരിചയമുള്ള പാമ്പുപിടിത്തക്കാരനാണ്. എന്നാലും വനംവകുപ്പിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഇതില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടിയാലേ പാമ്പിനെ പിടിക്കാനാവൂ. അല്ലാത്തവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനാവുമെന്ന് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടര് വൈ മുഹമ്മദ് അന്‍വര്‍ പറഞ്ഞു.

പ്രളയത്തിനു ശേഷം പാമ്പു പിടിത്തക്കാര്‍ക്ക് ആവശ്യം ഏറിയതോടെയാണ് ഇന്‍സ്റ്റിറ്റിയൂട്ട് പരിശീലന പരിപാടി ആരംഭിച്ചത്. 21 മുതല്‍ 65 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാവൂക. ഒറ്റ ദിവസമാണ് പരിശീലനം. അഞ്ചു വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ശരിയല്ലാത്ത നടപടികളില്‍ ഏര്‍പ്പെടുന്നുവെന്നു കണ്ടാല്‍ വകുപ്പ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. 

ഇന്‍സ്റ്റിറ്റിയൂട്ട് ഇതുവരെ 1650 പേര്‍ക്കാണ് പരിശീലനം നല്കിയത്. ഇതില്‍ 928 പേര്‍ പാമ്പുപിടിത്തത്തില്‍ സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പാമ്പുകടിയേറ്റാല്‍ ഒരു ലക്ഷം രൂപ വരെ ആശുപത്രി ചെലവായി നല്‍കും. മരിച്ചാല്‍ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.

Previous Post Next Post