സ്വാഭാവിക റബര്‍ കാര്‍ഷികവിളയാക്കണംരാജ്യസഭയില്‍ ജോസ് കെ.മാണി



ഡല്‍ഹി .  2022 ലെ റബര്‍ ബില്ലില്‍ സ്വാഭാവിക റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കണമെന്ന്  കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി രാജ്യസഭയിലെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.
1947ലെ റബര്‍ ആക്റ്റ്  കാലഹരണപ്പെട്ടതാണെന്ന് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാഭാവിക റബറിന് ലോക വ്യാപാര സംഘടനയുടെ പരിരക്ഷ ലഭിക്കണമെങ്കില്‍ കാര്‍ഷിക വിളയായി പ്രഖ്യാപിക്കണം. കര്‍ഷകര്‍ക്ക് ഒരിക്കലും നഷ്ടം സംഭവിക്കാത്ത തരത്തില്‍ റബറിന് താങ്ങുവില ഏര്‍പ്പെടുത്താനുള്ള  വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാനുള്ള നടപടി  സ്വീകരിക്കണം. റബര്‍ ബോര്‍ഡിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള റബര്‍  ബില്ലിലെ വ്യവസ്ഥകള്‍ എടുത്തുകളയണം.
കേന്ദ്ര വാണിജ്യ മന്ത്രാലയം പൊതുജനാഭിപ്രായം സമാഹരിക്കുന്നതിനായി പ്രസിദ്ധീകരിച്ച  പുതിയ സ്പൈസസ് ബില്ലിന്റെയും, റബര്‍ ബില്ലിന്റെയും കരടില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള സമയം ജനുവരി 21 ന് അവസാനിച്ചിരിക്കുകയാണ്. കേവലം 12 ദിവസം മാത്രമാണ് പൊതുജനാഭിപ്രായം രേഖപ്പെടുത്താന്‍ നല്‍കിയത്.  കര്‍ഷകര്‍ക്കിടയില്‍ വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ ആവശ്യമാണ്. പുതിയ  കരട്   നിയമത്തില്‍ ധാരാളം അവ്യക്തതകളുണ്ട്. അവ്യകതകള്‍ പരിഹരിക്കുന്നതിന് കരട്, പ്രാദേശികഭാഷകളില്‍ പ്രസിദ്ധീകരിക്കണം. പ്രാദേശിക മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കണം. കരടിന്‍ മേല്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ഏറ്റവും കുറഞ്ഞത് 30 ദിവസമെങ്കിലും  ദീര്‍ഘിപ്പിക്കണം.
സ്വാഭാവിക റബറിന്റെ വിലയിടിച്ച്, ഇറക്കുമതിയിലൂടെ നിലവാരമില്ലാത്ത റബര്‍  വിപണിയിലെത്തിക്കുന്നത്  തടയണം.  റബര്‍ ഉദാരമായി  ഇറക്കുമതി ചെയ്യാനുള്ള നീക്കം തടയാന്‍ ഫലപ്രദമായ വ്യവസ്ഥകള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തണം. സ്വാഭാവിക റബര്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കും സംഘടനകള്‍ക്കും റബര്‍ ബോര്‍ഡില്‍ മതിയായ പ്രാതിനിധ്യം നല്‍കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

ഏലം കര്‍ഷകര്‍ക്ക് മികച്ച ആദായം ഉറപ്പാക്കി ഏലം കൃഷി സംരക്ഷിക്കണമെന്നും ജോസ് കെ.മാണി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
Previous Post Next Post