അനാഥയെന്ന് കരുതി മകന്‍ കൂട്ടിക്കൊണ്ട് വന്ന യുവതിയെ കുറിച്ച്‌ ശരിക്കുമറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ഞെട്ടി

 


കണ്ണൂര്‍: ആള്‍മാറാട്ടം നടത്തി ഫോട്ടോഗ്രാഫറെ വിവാഹം ചെയ്ത എറണാകുളം സ്വദേശിനി ഭര്‍തൃമാതാവിന്റെ സ്വര്‍ണവുമായി മുങ്ങിയതിന് പിടിയിലായി.
എറണാകുളം  കുഴിപ്പിള്ളിയിലെ വെന്മലശ്ശേരി സനിത പ്രദീപിനെ (38)യാണ് ടൗണ്‍ സി.ഐ.ശ്രീജിത് കൊടേരി അറസ്റ്റ് ചെയ്തത്.

 ഭര്‍തൃമാതാവായ മേലെചൊവ്വയിലെ എടക്കണമ്പേത്ത് വസന്ത(65)യുടെ പരാതിയിലാണ് അറസ്റ്റ്.
വസന്തയുടെ മകനായ വിവേകിനെ ആറുമാസം മുന്‍പ് ബസ് യാത്രയ്ക്കിടെയില്‍ പരിചയപ്പെട്ട സനിത തന്റെ പേര് അലൈഖയെന്നാണെന്നും മാതാപിതാക്കള്‍ മരിച്ചതിനാല്‍ അനാഥയാണെന്നുമാണ് പറഞ്ഞിരുന്നത്. 
ഈ പരിചയം വളര്‍ന്ന് ഇവര്‍ പ്രണയത്തിലാകുകയും, ഇരുവരും ക്ഷേത്രത്തില്‍ വെച്ച്‌ മാലയിട്ട് വിവാഹിതരാകുകയായിരുന്നു.
മരുമകള്‍ എത്തിയ ശേഷം വീട്ടില്‍ നിന്നും ഇടയ്ക്കിടെ പണം കാണാതാവാറുണ്ടെന്ന് വസന്ത പരാതി പറഞ്ഞിരുന്നു. കഴിഞ്ഞ പത്താം തീയതി തന്റെ മുറിയുടെ അലമാര തുറക്കാന്‍ പറ്റാതായപ്പോള്‍ അലൈഖയോട് വിവരം പറഞ്ഞു. 

അല്‍പം എണ്ണയിട്ടാൽ രണ്ടു ദിവസം കഴിഞ്ഞ് തുറക്കാന്‍ കഴിയുമെന്നായിരുന്നു മരുമകളുടെ മറുപടി. ഇതിൽ സംശയം തോന്നി അടുത്ത വീട്ടിലുള്ളവരുടെ സഹായത്തോടെ അലമാര തുറന്നപ്പോള്‍ അതില്‍ സൂക്ഷിച്ചു വെച്ചിരുന്ന നാലര പവന്റെ മാലക്കും മോതിരത്തിനും നിറവ്യത്യാസം തോന്നി. തുടര്‍ന്ന് ആഭരണം നഷ്ടപ്പെട്ട കാര്യത്തില്‍ അലൈഖയെ സംശയമുണ്ടെന്ന് കാണിച്ച്‌ വസന്ത പൊലീസില്‍ പരാതി നല്‍കി.

ഇത് സംബന്ധിച്ച അന്വേഷണത്തില്‍ അലമാരയില്‍ സൂക്ഷിച്ച ആഭരണം യുവതി മുത്തൂറ്റ് ബാങ്കില്‍ പണയം വച്ചതായും എടുത്ത ആഭരണത്തിന് പകരം മുക്കുപണ്ടം അലമാരയില്‍ വച്ചതായും തിരിച്ചറിഞ്ഞു. മാത്രമല്ല വിവേകിനെ വിവാഹം ചെയ്യുന്നതിനു മുന്‍പേ വിവാഹിതയായിരുന്ന യുവതി ഈ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. 

ഇതിനെ തുടര്‍ന്നാണ് മോഷണ കുറ്റത്തിന് കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കോടേരി സനിതയെ അറസ്റ്റു ചെയ്തത്.



Previous Post Next Post