മൃഗസംരക്ഷണ വകുപ്പിന്റെ പുതിയ നിബന്ധനകള്‍ കര്‍ശനമാക്കുന്നതോടെ നിരവധി പെറ്റ് ഷോപ്പുകള്‍ക്ക് പൂട്ടുവീഴുമെന്ന് ആശങ്ക...


അരുമകളായ വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് നിബന്ധനകള്‍ കര്‍ശനമാക്കിയ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നടപടിയാണ് ചെറുകിട പെറ്റ് ഷോപ്പ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നത്. പെറ്റ് ഷോപ്പുകള്‍ പ്രൊഫഷണല്‍ ആക്കുന്നതിനും മൃഗസംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഏപ്രിലില്‍ നിലവില്‍ വരും. ഇത് സാധാരണക്കാരായ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കും. ജില്ലയില്‍ കൂടുതല്‍ വളര്‍ത്തുമൃഗ വില്പനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ചെറുകിട മേഖലയിലാണ്. കൊവിഡ് പ്രതിസന്ധികളില്‍ തൊഴില്‍ നഷ്ടപ്പെട്ട നിരവധി യുവതീയുവാക്കള്‍ ഈ മേഖലയിലേക്ക് ചേക്കേറിയിട്ടുണ്ട്.


വര്‍ഷത്തില്‍ 20000 ത്തോളം രൂപയാണ് നികുതി ഇനത്തില്‍ നിലവില്‍ കച്ചവടക്കാര്‍ സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടത്. ഇതിന് പുറമെയാണ് പുതിയ ചട്ടപ്രകാരം ലൈസന്‍സ് ഫീസും വരുന്നത്. അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതിന് ഫിഷറീസ് വകുപ്പില്‍ നിന്ന് ഫീസ് അടച്ച്‌ അനുമതി വാങ്ങണം. പക്ഷികളെയും മൃഗങ്ങളെയും വില്പന നടത്തുന്നതിന് 5000 രൂപയാണ് ഫീസ്. നിയമത്തില്‍ പറയുന്ന സൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷങ്ങള്‍ വേറെയും വേണ്ടിവരും. ഓരോ ഇനം പക്ഷി, മൃഗം, മത്സ്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകഫീസും നല്‍കണം. കടകളില്‍ മൃഗസംരക്ഷണവകുപ്പ് പറയുന്ന നിയമങ്ങള്‍ അതേപടി പാലിച്ചാല്‍ ഭൂരിഭാഗം ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടിവരുമെന്ന് ഉടമകള്‍ പറയുന്നു.
Previous Post Next Post