തിരുവനന്തപുരം : തന്റെ ജനനേന്ദ്രിയം മുറിച്ചത് അന്നത്തെ പരാതിക്കാരിയായ പെണ്‍കുട്ടിയാണെന്ന് കരുതുന്നില്ലെന്ന് സ്വാമി ഗംഗേശാനന്ദ . തന്നോട് ഇങ്ങനെയൊരു കാര്യം ചെയ്യാനുള്ള മാനസികബലം ആ പെണ്‍കുട്ടിക്കുണ്ടെന്ന് കരുതുന്നില്ല. പക്ഷേ അവള്‍ വന്നപ്പോള്‍ കുടിക്കാന്‍ സോഡാ തന്നിരുന്നു എന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞു.
സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. കൃത്യം ചെയ്തത് പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും മാത്രമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ട്. ഗൂഢാലോചന നടത്തിയവരെ കണ്ടുപിടിക്കണം. ചില രേഖകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
തനിക്ക് അപകടം സംഭവിച്ച വീട്ടിലെ കുടുംബവുമായി ഇപ്പോഴും ബന്ധമുണ്ട്. പെണ്‍കുട്ടിയോട് സംസാരിക്കാറുണ്ട്, അവളാകെ തകര്‍ന്ന അവസ്ഥയിലാണ്.
ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹം നിലനില്‍ക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തനിക്കുനേരെ ഉണ്ടായ ആക്രമണത്തിന് പിന്നിലുള്ളത്.
ജനനേന്ദ്രിയം മുറിച്ചത് തനിക്ക് ബോധമില്ലാതിരുന്നപ്പോഴാണ്. അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെണ്‍കുട്ടി വാതില്‍ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിംഗഛേദം തിരിച്ചറിഞ്ഞത്. കടുത്ത വേദനകൾക്ക് നടുവിൽ പൊലീസ് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അന്നത്തെ അവസ്ഥയില്‍ പറഞ്ഞുപോയതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് കരുതി. എത്രയും പെട്ടന്ന് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യമെന്നും ഗംഗേശാനന്ദ പറഞ്ഞു.
ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ ആവശ്യപ്പെട്ടിരുന്നു. സന്ധ്യയെക്കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ട്. ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ മൂന്ന് പേരുണ്ടെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഗംഗേശാനന്ദ ആവർത്തിച്ചു.
ജനനേന്ദ്രിയം മുറിച്ച കേസില്‍ ഡിജിപി ബി.സന്ധ്യക്ക് എതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി ഗംഗേശാനന്ദ. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ ബി.സന്ധ്യയാണ്. തന്‍റെ ഒപ്പമുള്ള മൂന്ന് പേരാണ് ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍. ഇത്രയുമായിട്ടും ഇരയായ തനിക്ക് എതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. എന്നിട്ടും കേസില്‍ അഞ്ച് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നും ഗംഗേശാനന്ദ പറഞ്ഞു.
2017 മേയില്‍ തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു 23കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. എന്നാല്‍ കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും കാമുകന്‍ അയ്യപ്പദാസിന്‍റെ നിര്‍ബന്ധത്താലാണ് അതിക്രമം നടത്തിയതെന്നും പെണ്‍കുട്ടിയും മാതാപിതാക്കളും തിരുത്തിയിരുന്നു. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
പരാതിക്കാരിയുടെ കുടുംബത്തില്‍ നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി, പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതിലുള്ള പക നിമിത്തം അയ്യപ്പദാസാണ് പദ്ധതി തയ്യറാക്കിയതെന്നും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ജനനേന്ദ്രിയം മുറിക്കുന്ന വീഡിയോ കണ്ടാണ് കൃത്യം നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
പരാതിക്കാരിയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമായതിനാല്‍ കേസില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്.