രാത്രി ഭക്ഷണം വാങ്ങി മടങ്ങിയ യുവതികളെ കാര്‍ ഇടിച്ചുവീഴ്ത്തി, കാഞ്ഞിരപ്പള്ളി സ്വദേശിക്ക് ദാരുണാന്ത്യം




മരട് ( കൊച്ചി) : രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങുന്നതിന് ഇടയിൽ അമിത വേ​ഗതയിലെത്തിയ കാർ രണ്ട് യുവതികളെ ഇടിച്ചു വീഴ്ത്തി. ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കാഞ്ഞിരപ്പിള്ളി പാറത്തോട് പൊടിമറ്റം അംബേദ്കർ കോളനി മറ്റത്തിൽ ബാബുവിന്റെ മകൾ സാന്ദ്രയാണ് (23) മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പാലക്കാട് കെന്നംച്ചേരി ആയക്കാട് ചുങ്കത്തോടിൽ എം. അജിത്ര (24)ന് കൈകാലുകൾക്ക് ഒടിവും തലയ്ക്കു പരിക്കുമുണ്ട്. 

തൈക്കൂടം പവർഹൗസിന് സമീപമായി ബുധനാഴ്ച രാത്രിയാണ് സംഭവം. വൈറ്റിലയിലെ പിസാഹട്ട് ജീവനക്കാരിയാണ് സാന്ദ്ര. തൈക്കൂടം മെജോ മോട്ടോഴ്‌സിലെ ജീവനക്കാരിയാണ് അജിത്ര. സമീപത്തെ ഹോസ്റ്റലിൽ ഒരുമിച്ചായിരുന്നു താമസം. രാത്രി ഏഴരയോടെ ഹോസ്റ്റലിൽ എത്തിയ ശേഷം രാത്രി ഭക്ഷണം വാങ്ങാൻ ഇറങ്ങിയതായിരുന്നു. 

ഭക്ഷണം വാങ്ങിയശേഷം റോഡ് മുറിച്ചു കടക്കവേ കുണ്ടന്നൂർ ഭാഗത്തു നിന്ന് അമിത വേഗത്തിൽ വന്ന ഇന്നോവ കാറാണ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ് ഏറെനേരം വഴിയിൽ കിടന്ന ശേഷമാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. രാത്രി പത്തോടെ സാന്ദ്ര മരിച്ചു. 
Previous Post Next Post