കഴുത്തിൽ ആഴത്തിൽ മൂന്ന് കുത്ത്; സ്വർണമാല കാണാനില്ല; പട്ടാപ്പകൽ നടന്നത് അരുംകൊല പോലീസ് അന്വേഷണം ആരംഭിച്ചു


തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ നഗരം മുഴുവൻ പൊലീസ് കാവൽ നിൽക്കെ പട്ടാപ്പകൽ റോഡരികിലെ അലങ്കാരച്ചെടി വിൽപനശാലയിലെ ജീവനക്കാരി കടയ്ക്കുള്ളിൽ കുത്തേറ്റു മരിച്ചു. അമ്പലംമുക്ക് - കുറവൻകോണം േറാഡിലെ ടാബ്‌സ് ഗ്രീൻടെക് അഗ്രി ക്ലിനിക് എന്ന കടയിലെ ജീവനക്കാരി, നെടുമങ്ങാട് കരിപ്പൂര് വാണ്ട ചാരുവള്ളിക്കോണത്തിനു സമീപം പറമ്പള്ളികോണം കുന്നുംപുറത്തു വീട്ടിൽ രാഗിണിയുടെയും വിജയന്റെയും മകൾ വിനീത വിജയൻ (38) ആണ് കൊല്ലപ്പെട്ടത്. കഴുത്തിൽ ആഴത്തിലുള്ള മൂന്ന് കുത്തേറ്റിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം ടാർപോളിൻ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു. 3 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും ഞായറാഴ്ച ഒരാൾ മാത്രമേ ഉണ്ടാകാറുള്ളൂ. ഊഴമനുസരിച്ച് വിനീതയ്ക്കായിരുന്നു ഇന്നലത്തെ ഡ്യൂട്ടി. ചെടി വാങ്ങാൻ എത്തിയവർ കടയിൽ ആരെയും കണാതായതോടെ ഉടമ തോമസ് മാമനെ വിളിച്ചു വിവരം പറയുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഇദ്ദേഹം വിനീതയുടെ ഫോണിൽ പലവതണ വിളിച്ചെങ്കിലും എടുത്തില്ല. കടയ്ക്കു സമീപം താമസിക്കുന്ന മറ്റൊരു ജീവനക്കാരിയെ ഇവിടേക്കു പറഞ്ഞയച്ചു.
അവരാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി. റോഡിനോടു ചേർന്ന ഒറ്റനില വീട്ടിലാണു സ്ഥാപനം പ്രവർത്തിക്കുന്നത്. കടയിൽ യുവതി തനിച്ചാണെന്നു ബോധ്യമുള്ള ആരെങ്കിലും ആയുധവുമായി എത്തി കരുതിക്കൂട്ടി ആക്രമിച്ചതാണെന്നു പൊലീസ് സംശയിക്കുന്നു. വിനീതയുടെ കഴുത്തിൽ കിടന്ന 4 പവന്റെ സ്വർണമാല കാണാനില്ലെന്നു ബന്ധുക്കൾ മൊഴി നൽകി. അതേസമയം കാഷ് കൗണ്ടറിൽ നിന്നുള്ള പണം നഷ്ടമായിട്ടില്ല. വിനീതയുടെ ഭർത്താവ് പത്തനംതിട്ട ഗവി സ്വദേശി സെന്തിൽ കുമാർ രണ്ടു വർഷം മുൻപാണു മരിച്ചത്. 9 മാസം മുൻപാണ് വിനീത ഈ സ്ഥാപനത്തിൽ ജോലിക്കു കയറിയത്. മക്കൾ: അക്ഷയ് കുമാർ, അനന്യ കുമാർ.
Previous Post Next Post