ബസ് നിരക്ക് കൂട്ടുന്നത് വെറും 2 രൂപയല്ല ; യാത്രക്കാർക്ക് അമിതഭാരമേറും , മിനിമം നിരക്കിൽ 5 കിലോമീറ്റർ എന്നത് നഷ്ടമാകും




തിരുവനന്തപുരം :ബസ് മിനിമം നിരക്കിൽ 2 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 10 പൈസയുമാണു വർധനയെങ്കിലും ഫലത്തിൽ യാത്രക്കാരുടെ ഭാരം അതിലേറെ ആയിരിക്കും. ഇതിനു മുൻപ് ബസ് നിരക്ക് പുതുക്കിയപ്പോൾ മിനിമം ചാർജിൽ 5 കിലോമീറ്റർ (രണ്ടു ഫെയർസ്റ്റേജ്) യാത്ര ചെയ്യാമായിരുന്നു.

പിന്നീട് കോവിഡ് കാലത്ത് മിനിമം നിരക്കിൽ ഒരു ഫെയർസ്റ്റേജ് മാത്രം (2.5 കിലോമീറ്റർ) എന്നു മാറ്റി. പുതിയ നിരക്കു വർധനയിലും ഇതു തന്നെ തുടരുന്നതോടെ, മിനിമം നിരക്കിൽ 5 കിലോമീറ്റർ എന്ന ആനുകൂല്യമാണു നഷ്ടപ്പെടുന്നത്. 

മുൻപത്തെ നിരക്ക് പരിഷ്കാരത്തിൽ 5 കിലോമീറ്റർ യാത്രയ്ക്ക് 8 രൂപ ആയിരുന്നത് ഇനി 5 കിലോമീറ്ററിന് 12.50 രൂപയാകും. തുടർന്നുള്ള കിലോ മീറ്ററുകളിലും ഇതു പ്രതിഫലിക്കും. നിലവിൽ 20 കിലോ മീറ്റർ യാത്രയ്ക്ക് 19 രൂപയാണ്; ഇത് 28 രൂപയാകും.

കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ സർവീസിന് ഇപ്പോൾ മിനിമം നിരക്ക് 5 കിലോമീറ്ററിന് 14 രൂപയാണ്. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 95 പൈസ. സൂപ്പർ ഫാസ്റ്റിന് മിനിമം ചാർജ് 10 കിലോമീറ്ററിന് 20 രൂപയാണ്. അതു കഴിഞ്ഞുള്ള കിലോ മീറ്ററിന് 98 പൈസ. ഓർഡിനറി നിരക്കിലെ വർധനയ്ക്ക് ആനുപാതികമായി ഈ നിരക്കുകളിലെല്ലാം വർധനയുണ്ടാകും. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിനു മുകളിലുള്ള സൂപ്പർ ക്ലാസ് ബസുകൾക്കു കോവിഡ് സമയത്തു നൽകിയിരുന്ന യാത്രാ നിരക്കിലെ 30% ഇളവ് കഴിഞ്ഞയാഴ്ച പിൻവലിച്ചിരുന്നു. അതിനു മുകളിലാണ് പുതിയ വർധന വരുന്നത്.


Previous Post Next Post