അതിശയിപ്പിക്കുന്ന സംഭവവികാസങ്ങൾക്കാണ് കഴിഞ്ഞ രണ്ടാഴ്ചയായി ഹിന്ദി സിനിമ രംഗം സാക്ഷ്യം വഹിക്കുന്നത്. കൊട്ടിഘോഷിക്കപ്പെടാതെ എത്തിയ 'ദി കശ്മീർ ഫയൽസ്' ചരിത്രം കുറിച്ചപ്പോൾ അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ബച്ചൻ പാണ്ഡേ ബോക്സ് ഓഫീസിൽ നിറം മങ്ങിയെന്നാണ് വിലയിരുത്തൽ. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തെക്കുറിച്ച് പറഞ്ഞ വിവേക് അഗ്നിഹോത്രി ഒരുക്കിയ ദി കശ്മീർ ഫയൽസ് 179 കോടിയോളം നേടിയെന്നാണ് വിവരം.
മാർച്ച് 11നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം 600 സ്ക്രീനുകളിൽ മാത്രം റിലീസ് ചെയ്ത ദി കശ്മീർ ഫയൽസ് ആദ്യ ആഴ്ച പിന്നിട്ടപ്പോൾ 1400 സ്ക്രീനുകളിൽ കൂടി പ്രദർശനത്തിനെത്തി. നിലവിൽ നാലായിരത്തോളം സ്ക്രീനുകളിൽ നിറഞ്ഞ കാണികൾക്കുമുന്നിൽ ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്.
'കശ്മീർ ഫയൽസ്' 'ബച്ചൻ പാണ്ഡേ'യെ അവതാളത്തിലാക്കി
കശ്മീർ ഫയൽസിന്റെ വിജയം അക്ഷയ് കുമാർ ചിത്രം ബച്ചൻ പാണ്ഡേയെ സാരമായി തന്നെ ബാധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ച് 18ന് റിലീസ് ചെയ്ത ചിത്രത്തിന്റെ വാരാന്ത്യ കളക്ഷൻ 37 കോടി മാത്രമാണ്. കളക്ഷൻ പ്രതീക്ഷിച്ചതിനേക്കാൾ 15 കോടിയോളം കുറവാണ് ഇത്.
അൺഎക്സ്പെക്ടഡ് അണ്ടർഡോഗ്
ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോയിൽ കശ്മീർ ഫയൽസിന്റെ ടിക്കറ്റ് വിൽപന 50 ലക്ഷം കടന്നു. ചിത്രം ഈ സീസണിലെ ഹീറോ ആയി മാറിയ അൺഎക്സ്പെക്ടഡ് അണ്ടർഡോഗ് ആണെന്നാണ് വിശേഷണം. സൂപ്പർഹിറ്റ് ചിത്രം ദംഗലിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ 50ലക്ഷം ടിക്കറ്റ് വിൽപന എന്ന നേട്ടത്തിലെത്തുന്ന ചിത്രം കൂടിയാണ് കശ്മീർ ഫയൽസ്. ആളുകളെ സിനിമയിലേക്ക് ആകർഷിക്കുന്ന പാട്ടുകളോ സ്റ്റാർ കാസ്റ്റോ ഇല്ലാതെ എത്തിയ ചിത്രം വൈകാരിക ഉള്ളടക്കം കൊണ്ടും സർക്കാരിന്റെ വലിയ പിന്തുണ കൊണ്ടുമാണ് ശക്തമായ സാന്നിധ്യമായത്.