ആയുധങ്ങളുമായി മാവോയിസ്റ്റ് സംഘം എത്തി; അരി, പഴം, ചോറ്, തണ്ണിമത്തൻ എന്നിവ വാങ്ങി.



അമ്പായത്തോട് മാവോയിസ്റ്റുകൾ വീണ്ടും എത്തി. ഇത്തവണ താഴെ പാൽച്ചുരത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ എത്തുകയും ഭക്ഷണ സാധനങ്ങൾ വാങ്ങുകയും ചെയ്തു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിനുള്ളിൽ വ്യാഴാഴ്ച വൈകിട്ട് 3 പേർ അടങ്ങുന്ന മാവോയിസ്റ്റ് സായുധ സംഘത്തെ കണ്ടിരുന്നു. എന്നാൽ, ഇന്നലെ 4 പേർ ഉള്ള സംഘമാണ് താഴെ പാൽച്ചുരം കോളനിക്കു സമീപം ഉള്ള വീട്ടിൽ എത്തിയത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ആണ് സംഘം എത്തിയത്. ആദ്യം ഒരു വീട്ടിൽ എത്തിയെങ്കിലും കുട്ടികൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

കുട്ടികൾ വാതിൽ തുറക്കാൻ വിസമ്മതിച്ചതോടെ തൊട്ടടുത്തു താമസിക്കുന്ന വയലിൽ തറ ബാലചന്ദ്രന്റെ വീട്ടിൽ എത്തി. 4 പേരുടെയും കൈകളിൽ തോക്ക് ഉണ്ടായിരുന്നു. ബാലചന്ദ്രന്റെ മകൻ വീടിനു പുറത്ത് കട്ടിലിൽ കിടക്കുമ്പോൾ എത്തിയ സംഘം അകത്തുള്ളവരോടു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. തുടർന്ന് മുക്കാൽ മണിക്കൂറിൽ അധികം നേരം ആ വീട്ടിൽ ചെലവഴിച്ചു. അരി, പഴം, ചോറ്, തണ്ണിമത്തൻ എന്നിവ വാങ്ങിയാണു സംഘം മടങ്ങിയത്.

_4 പേരും മലയാളം സംസാരിച്ചിരുന്നു. മാവോയിസ്റ്റ് സംഘത്തിലെ മൊയ്തീൻ, രമേശ്, കവിത, രവീന്ദ്രൻ എന്നിവരാണു വന്നതെന്നു പോലീസ് കരുതുന്നു. സംഘത്തിൽ ഉണ്ടായിരുന്ന കൈ ഭാഗികമായി നഷ്ടപ്പെട്ട ആൾ മൊയ്തീൻ ആണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പേരാവൂർ ഡിവൈഎസ്പി എ.വി.ജോൺ, കേളകം എസ്ഐ ജാൻസി മാത്യു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് തിരച്ചിലും അന്വേഷണവും തുടങ്ങി._
Previous Post Next Post