ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊന്നകേസ്: മുത്തശ്ശി സിപ്‌സി തിരുവനന്തപുരത്ത് അറസ്റ്റില്‍




കൊച്ചി: കൊച്ചിയില്‍ ഹോട്ടലില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂന്തുറ ബീമാപ്പള്ളിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം ഇവിടെ നിന്നും കൊച്ചിയിലേക്ക് കൊണ്ടു വരും. 

കുട്ടി കൊല്ലപ്പെട്ട കേസില്‍ മുത്തശ്ശി സിപ്‌സിക്ക് പുറമേ, കുട്ടിയുടെ അച്ഛന്‍ സജീവിനെതിരെയും കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാലനീതി നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കുട്ടിയുടെ സംരക്ഷണ ചുമതലയില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് കേസെടുത്തത്.

കുട്ടിയുടെ അമ്മ വിദേശത്തായതിനാല്‍, കുട്ടിയുടെ സംരക്ഷണ ചുമതല അച്ഛന്‍ സജീവിനുണ്ട്. എന്നാല്‍ സജീവ് ഈ ചുമതലയില്‍ വീഴ്ച വരുത്തിയതായി പൊലീസ് പറയുന്നു. നിരവധി കേസുകളില്‍ പ്രതിയായ മുത്തശ്ശി സിപ്‌സി അങ്കമാലി പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. കുട്ടിയുടെ പിതാവ് സജീവും റൗഡി ലിസ്റ്റിലുള്ളയാളാണ്.

കുഞ്ഞിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിക്കെ, സംരക്ഷണചുമതല സിപ്‌സിക്ക് ലഭിച്ചതെങ്ങനെ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ മുത്തശ്ശി സിപ്‌സിയുടെ 'ബോയ്ഫ്രണ്ട്' ജോണ്‍ ബിനോയ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


Previous Post Next Post