പശ്ചിമബംഗാള്‍ നിയമസഭയില്‍ കൈയാങ്കളി,അഞ്ച് ബിജെപി എംഎല്‍എമാർക്ക് സസ്‌പെന്‍ഷൻ






കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ നിയമസഭയില്‍  ഭരണപക്ഷവും പ്രതിപക്ഷവും കൈയാങ്കളി. സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കമുള്ള  അഞ്ച് ബിജെപി എംഎല്‍എമാരെ  സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 

ബിര്‍ഭൂംമ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമസഭയില്‍ പ്രസ്താവന നടത്തണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തൃണമൂല്‍-ബിജെപി എംഎല്‍എമാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ സംഘത്തിലേക്ക് എത്തുകയായിരുന്നു.

ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്, എട്ടുപേര്‍ കൊല്ലപ്പെട്ട ബിര്‍ഭൂം അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു. തുടര്‍ന്നാണ് ബഹളവും സംഘര്‍ഷവുമുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മൂക്കില്‍ നിന്ന് രക്തം വന്ന തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുവേന്ദു അധികാരിയാണ് തന്റെ മൂക്കിനിടിച്ചതെന്ന് അസിത് ആരോപിച്ചു. തുടർന്ന്  പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കം അഞ്ചു ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു.

സുവേന്ദു അധികാരിക്ക് പുറമെ, ദീപക് ബര്‍മന്‍, ശങ്കര്‍ ഘോഷ്, മനോജ് ടിഗ്ഗ, നരഹരി മഹതോ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഈ വര്‍ഷം പൂര്‍ണമായും ഇവരെ സഭയില്‍ ഹാജരാകുന്നതിന് സ്പീക്കര്‍ വിലക്കി.

 ബംഗാളിലെ ക്രമസമാധാന പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി എംഎല്‍എമാരെ മര്‍ദ്ദിക്കാന്‍ പൊലീസിനെ ഉപയോഗിച്ചെന്നും നേതാക്കള്‍ ആരോപിച്ചു.


Previous Post Next Post