രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു








ന്യൂഡൽഹി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.32 വര്‍ഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവുവും ബി ആര്‍ ഗവായിയുമാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതിയുടെ വ്യവസ്ഥകള്‍ പാലിച്ചായിരിക്കും ജാമ്യം.എല്ലാ മാസത്തിലെയും ആദ്യ ആഴ്ച ലോക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നും ബെഞ്ച് വ്യക്തമാക്കി.

രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളില്‍ ഒരാണ് പേരറിവാളന്‍.

‘അപേക്ഷകന്‍ 30 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്ബോള്‍, കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ക്കിടയിലും അയാള്‍ക്ക് മോചിതനാകാന്‍ അര്‍ഹതയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.’- എന്ന് ബെഞ്ച് പറഞ്ഞു. ജയിലില്‍ വെച്ച്‌ പേരറിവാളന്‍ നല്ല വിദ്യാഭ്യാസം നേടാന്‍ ശ്രമിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

ജയില്‍ മോചിതനാക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചതിന് എതിരെ 2016ലാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ്, ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ദയാഹര്‍ജിയുടെ ആനുകൂല്യം പേരറിവാളന്‍ ഇതിനോടകം തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2014ല്‍ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നതായി നടരാജ് ചൂണ്ടിക്കാട്ടി. ജയില്‍ മോചിതനാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പേരറിവാളന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കൈമാറിയിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.


Previous Post Next Post