ഭർത്താവിനെ മരത്തിൽ കെട്ടിയിട്ടു; കണ്മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; പത്ത് പേർ പിടിയിൽ



ലഖ്‌നൗ: ഭർത്താവിനെ കെട്ടിയിട്ട ശേഷം കണ്മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പത്ത് പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. യുവതിയെ ബലാത്സംഗം ചെയ്ത നാല് പേരും ഇവർക്കൊപ്പമുണ്ടായിരുന്ന ആറ് പേരെയുമാണ് പൊലീസ് പിടികൂടിയത്. പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭർത്താവിനെ മർദ്ദിച്ച് മരത്തിൽ കെട്ടിയിട്ട ശേഷം 21കാരിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയും 24കാരനായ ഭർത്താവും യുവതിയുടെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മദ്യ ലഹരിയിൽ ബൈക്കിലെത്തിയ പത്ത് പേരാണ് രാത്രി റോഡരിലികിട്ട് ദമ്പതിമാരെ ആക്രമിച്ചത്.

യുവതിയുടെ അമ്മയെ കാണാനായാണ് ദമ്പതിമാർ തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോയത്. എന്നാൽ വീട്ടിലുണ്ടായിരുന്ന കുഞ്ഞിന് പനിയുണ്ടെന്ന് അറിഞ്ഞതോടെ ഇരുവരും രാത്രി തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങി. രാത്രി ഏറെ വൈകിയതിനാൽ വാഹനങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ ദമ്പതിമാർ നടന്നുപോകാൻ തീരുമാനിച്ചു. 

നടന്നു പോകുന്നതിനിടെയാണ് പത്തംഗ സംഘം ബൈക്കുകളിലെത്തിയത്. ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു ബൈക്കുകളിലുണ്ടായിരുന്നത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നു. ബൈക്കുകളിൽ ഇവരെല്ലാം ആദ്യം ദമ്പതിമാരെ പിന്തുടർന്നു.

യുവതിക്ക് നേരേ അശ്ലീലം പറയാൻ തുടങ്ങിയതോടെ ഭർത്താവ് ചോദ്യം ചെയ്തു. ഇതോടെ യുവാക്കൾ ഭർത്താവിനെ മർദ്ദിക്കുകയും റോഡിൽ നിന്ന് അല്പം മാറിയുള്ള ഒരു മരത്തിൽ കെട്ടിയിടുകയുമായിരുന്നു. തുടർന്ന് സംഘത്തിലുണ്ടായിരുന്ന നാല് പേർ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.

ഉപദ്രവിക്കരുതെന്ന് ദമ്പതിമാർ കരഞ്ഞു പറഞ്ഞെങ്കിലും പ്രതികൾ ചെവികൊണ്ടില്ല. നാല് പേർ യുവതിയെ ബലാത്സംഗം ചെയ്യുമ്പോൾ സംഘത്തിലുണ്ടായിരുന്ന ബാക്കി ആറ് പേരും ഇത് കണ്ടുനിൽക്കുകയായിരുന്നു.

യുവതിയെ ക്രൂരമായി ആക്രമിച്ച ശേഷമാണ് പ്രതികൾ സംഭവസ്ഥലത്തു നിന്ന് മടങ്ങിയത്. വിവരം പൊലീസിനെ അറിയിച്ചാൽ അതിന്റെ ഭവിഷത്തുകൾ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ ദമ്പതിമാർ കുടുംബാംഗങ്ങളോടാണ് ആദ്യം വിവരം വെളിപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ പിന്തുണയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ആക്രമണത്തിനിടെ പ്രതികളിൽ ചിലർ പേര് വിളിച്ചത് യുവതി ശ്രദ്ധിച്ചിരുന്നു. ഈ പേരുകളും യുവതി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. തുടർന്നാണ് പൊലീസ് സംഘം അന്വേഷണം നടത്തി പത്ത് പേരെയും അറസ്റ്റ് ചെയ്തത്. പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവർ ആണെന്നും ഇവരെ ജുവനൈൽ ഹോമിലേക്ക് അയച്ചതായും പൊലീസ് വ്യക്തമാക്കി. 
Previous Post Next Post