പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു; ശസ്ത്രക്രിയക്ക് ശേഷം ജീവിച്ചത് രണ്ടുമാസം




ന്യൂയോര്‍ക്ക്: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച (Pig Heart) രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്. ആശുപത്രിയെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. 

ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്‍ററിലായിരുന്നു ശസ്ത്രക്രിയ നടന്നത്.

കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കാല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൌരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെ മറ്റുവഴികള്‍ ശാസ്ത്രലോകം തേടിയത്.

 പുതിയ ജീന്‍ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച ഒരാള്‍ക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് പുതിയ ശസ്ത്രക്രിയ നടത്തിയത്.


Previous Post Next Post